കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസിയായ യുവതി മരിച്ച നിലയില്‍. മഹാരാഷ്ട്ര അഹമ്മദ് നഗര്‍ സ്വദേശിനി ജിയറാം ജിലോട്ട് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി സഹതടവുകാരിയുമായി അടിപിടി ഉണ്ടായിരുന്നതായി ജീവനക്കാർ പറയുന്നു.
സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ്, അസ്വഭാവിക മരണത്തിന് കേസെടുത്തു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ പത്താം നമ്പര്‍ സെല്ലില്‍ പുലര്‍ച്ചെ അഞ്ചരയോടെയാണ് 30 കാരിയായ ജിയറാം ജിലോട്ടിനെ മരിച്ച നിലയില്‍ കണ്ടത്.
ഇന്നലെ രാത്രി 7 – 8 നും ഇടയില്‍ സഹതടവുകാരിയുമായി അടിപിടി ഉണ്ടായിരുന്നു. തുടര്‍ന്ന് സഹതടവുകാരിയായ കൊല്‍ക്കത്ത സ്വദേശിനി തജ്മിന ബീവിയെ ഈ സെല്ലില്‍ നിന്ന്മാറ്റുകയും ചെയ്തു. ഭര്‍ത്താവായ കണ്ണൂര്‍ മമ്പറം സ്വദേശി സിറാജ് മജീദിനെ തേടിയാണ് യുവതി 2 വയസുകാരി മകളുമൊത്ത് തലശ്ശേരിയില്‍ എത്തിയത്.
എന്നാൽ കേസുകളില്‍ പ്രതിയായ സിറാജ് 3 വര്‍ഷമായി ഒളിവിലാണ്. കുട്ടിയെ ഉപദ്രവിച്ചതിനെ തുടര്‍ന്ന്, തലശ്ശേരി മഹിളാ മന്ദിരത്തില്‍ കഴിയുകയായിരുന്ന യുവതിയെ കുതിരവട്ടത്തേക്ക് മാറ്റി. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പൊലിസ് അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി സി ഐ, വിനോദന്‍ പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഫോറന്‍സിക് വിഭാഗം സെല്ലില്‍ പരിശോധന നടത്തി.