Sunday, May 19, 2024
spot_img

കൊടുങ്ങല്ലൂരിൽ വെട്ടേറ്റ യുവതി മരിച്ചു; ശരീരത്തിലേറ്റത് മുപ്പതിലേറെ വെട്ടുകൾ; പ്രതി റിയാസിനായി തിരച്ചിൽ ഊർജ്ജിതമാക്കി പോലീസ്

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിൽ (Kodungallur Murder) വെട്ടേറ്റ ടെക്സ്റ്റൈൽസ് ഉടമയായ യുവതി മരിച്ചു. ഇന്ന് രാവിലെയോടെയായിരുന്നു മരണം. എറിയാട് ബ്ലോക്ക് ഓഫീസിന് തെക്ക് മാങ്ങാറ പറമ്പിൽ നാസറിന്റെ ഭാര്യ റിൻസി (30) ആണ് മരിച്ചത്. സംഭവത്തിൽ കടയിലെ മുൻ ജീവനക്കാരനായ റിയാസിനായി പോലീസ് തിരച്ചിൽ തുടരുകയാണ്. ഏകദേശം മുപ്പതോളം വെട്ടുകളാണ് ശരീരത്തിലുണ്ടായിരുന്നത്.

കഴിഞ്ഞദിവസം രാത്രി എട്ടുമണിക്കാണ് ക്രൂരമായ ആക്രമണം നടന്നത്. എറിയാട് കേരള വർമ സ്കൂളിന് സമീപം ഭർത്താവിനൊപ്പം വസ്ത്രാലയം നടത്തുന്ന റിൻസി കടയിൽനിന്ന് മക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു ആക്രമണം. ആളൊഴിഞ്ഞ സ്ഥലത്ത് മറഞ്ഞുനിന്ന അക്രമി പെടുന്നനെ അക്രമം നടത്തുകയായിരുന്നു. പ്രതി വലിയകത്ത്​ റിയാസ് (26) മുമ്പ്​ യുവതിയുടെ തുണിക്കടയിൽ ജോലിക്കാരനായിരുന്നു. സംഭവസമയം അതുവഴി വന്ന ബൈക്ക് യാത്രികർ ബഹളം വച്ചതോടെ ആക്രമി സ്ഥലം വിട്ടു.

കൈയ്ക്കും തലക്കും മറ്റും പരിക്കേറ്റ റിൻസിയെ ആദ്യം കൊടുങ്ങല്ലൂർ ചന്തപ്പുര എ.ആർ. മെഡിക്കൽ സെന്‍ററിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട്​ തൃശൂർ എലൈറ്റ്​ ആശുപത്രിയിലേക്ക്​ മാറ്റിയിരുന്നു. യുവതിയുടെ അറ്റുപോയ വിരലുകൾ കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്.

അതേസമയം കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി സലീഷ് എൻ. ശങ്കരന്റെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തിയിരുന്നു. പ്രതി റിയാസ്​ ഇവരുടെ സമീപവാസിയാണ്​. ഇയാൾക്കെതിരെ യുവതി നേരത്തേ പരാതി നൽകിയിരുന്നു. ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് പിന്നിലെന്നാണ് നിഗമനം.

Related Articles

Latest Articles