അഫ്ഗാൻ സർക്കാർ വകുപ്പുകളിൽ ജോലി ചെയ്യുന്ന സ്ത്രീകൾ കമ്പിളി പുതയ്‌ക്കുന്ന പോലെ ശരീരം മറയ്‌ക്കണമെന്നും അല്ലെങ്കിൽ ജോലി നഷ്ടമാകുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി താലിബാൻ (Taliban) പോലീസ്. സ്ത്രീകൾ ശരിയായി ശരീരം മറക്കാതെ ജോലിക്ക് പോകരുതെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അവരെ പുറത്താക്കാമെന്നും പ്രസ്തവനായി പറയുന്നു.
‘സ്ത്രീകൾക്ക് ആവർ ആഗ്രഹിക്കുന്ന വിധത്തിൽ ഹിജാബ് പിന്തുടരാം. എന്നാൽ വസ്ത്രധാരണത്തിൽ വിട്ടുവീഴ്‌ചകൾ പാടില്ല. ശരീരം പൂർണമായി മറയ്ക്കണം. ബ്ലാങ്കറ്റ് അണിയേണ്ടിവന്നാൽ അങ്ങനെ ചെയ്യണം’- താലിബാൻ പ്രതിനിധി മുഹമ്മദ് സദേഖ് അഖിഫ് മുഹാജിർ രാജ്യാന്തര മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ താലിബാൻ അഫ്ഗാനിസ്ഥാനിൽ അധികാരം തിരിച്ചുപിടിച്ചതുമുതൽ, ഭൂരിഭാഗം സ്ത്രീകളെയും സർക്കാരിൽ ജോലി ചെയ്യുന്നതിൽ നിന്ന് വിലക്കിയിട്ടുണ്ട്.
ജനത്തിന്റെ ന്യായമായ ആവശ്യങ്ങളോട് മൃദുസമീപനം പുലർത്തുമെന്ന വാഗ്ദാനവുമായി അധികാരത്തിൽ പ്രവേശിച്ച താലിബാൻ, പൊതുയിടങ്ങളിൽ സംഗീതം നിരോധിക്കുകയും സ്ത്രീകൾ പങ്കെടുത്ത ടിവി പരിപാടികൾ നിരോധിക്കുകയും ചെയ്തിരുന്നു.