ലണ്ടൻ : ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ ഓസ്ട്രേലിയയോടു വമ്പൻ തോൽവി വഴങ്ങിയതിന് പിന്നാലെ ഇന്ത്യൻ ടീമിന് തയാറെടുപ്പുകൾക്കായി ആവശ്യത്തിന് സമയം ലഭിച്ചില്ലെന്ന പരാതിയുമായി ഇന്ത്യൻ നായകൻ രോഹിത് ശർമ.
‘‘ഫൈനലിന് 20–25 ദിവസത്തെ തയാറെടുപ്പ് വേണമായിരുന്നു. അതു ഞങ്ങളെ നന്നായി ഒരുങ്ങാൻ സഹായിച്ചേനെ. പക്ഷേ അതു കിട്ടിയില്ല. ഇതുപോലുള്ള വലിയ മത്സരങ്ങൾക്ക് ഇറങ്ങുമ്പോൾ കൃത്യമായ തയാറെടുപ്പ് അത്യാവശ്യമാണ്.’’– രോഹിത് ശർമ പറഞ്ഞു.
എന്നാല്‍ തയാറെടുപ്പ് നടത്തിയാലും ഫൈനലിലെ പ്രകടനമായിരിക്കും നിർണായകമെന്ന് ഓസ്ട്രേലിയൻ നായകൻ പാറ്റ് കമ്മിൻസ് പ്രതികരിച്ചു. ‘‘നിങ്ങൾ എത്രയൊക്കെ തയാറെടുപ്പു നടത്തിയാലും ഫൈനൽ മത്സരത്തിലെ പ്രകടനമായിരിക്കും കാര്യങ്ങൾ തീരുമാനിക്കുക. ഒളിംപിക്സിലൊക്കെ അങ്ങനെയല്ലേ. ഒരു ഫൈനലാണ് വിജയിയെ തീരുമാനിക്കുന്നത്.’’– പാറ്റ് കമ്മിൻസ് പറഞ്ഞു .
ഓവലിൽ നടന്ന ഫൈനലിൽ 209 റണ്‍സിന്റെ വമ്പൻ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. 444 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ 234 റൺസിന് പുറത്തായി. തുടർച്ചയായ രണ്ടാം തവണയാണ് ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനലിൽ തോൽവി രുചിക്കുന്നത്. 2021 ഫൈനലില്‍ ന്യൂസീലൻഡിനോട് എട്ടു വിക്കറ്റുകളുടെ തോൽവിയാണ് ഇന്ത്യ വഴങ്ങിയത്. ജയത്തോടെ ക്രിക്കറ്റിലെ മൂന്നു ഫോർമാറ്റുകളിലും ലോക കിരീടം സ്വന്തമാക്കുന്ന ആദ്യ ടീമായി ഓസ്ട്രേലിയ മാറി.