Thursday, May 16, 2024
spot_img

രാഷ്‌ട്രപതി തിരഞ്ഞെടുപ്പ്; യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ സ്ഥാനാർത്ഥിയാവും; തീരുമാനം ഉറപ്പിച്ചത് ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിൽ ; രാംനാഥ് കോവിന്ദിന്റെ കാലാവധി ജുലൈ 24ന്

തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷനും മുൻ ധനമന്ത്രിയുമായ യശ്വന്ത് സിൻഹ പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയാവും. ഡൽഹിയിൽ ചേർന്ന 17 പ്രതിപക്ഷ പാർട്ടികളുടെ യോ​ഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്. 2018ൽ ബിജെപി വിട്ട യശ്വന്ത് സിൻഹ കഴിഞ്ഞ വർഷമാണ് തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. സ്ഥാനാർത്ഥിയാകണമെങ്കിൽ അദ്ദേഹം തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷ സ്ഥാനം രാജിവെക്കണമെന്ന് കോൺഗ്രസും ഇടത് പാർട്ടികളും ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം സിൻഹ അംഗീകരിച്ചതോടെയാണ് സ്ഥാനാർഥിത്വത്തിന് വഴിയൊരുങ്ങിയത്. നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 29 ആണ്. ജൂലൈ 18നാണ് വോട്ടെടുപ്പ്. ജൂലൈ 21നാണ് വോട്ടെണ്ണൽ നടത്തുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അവസാനിക്കുന്നത് ജുലൈ 24നാണ്.

എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാത്മാഗാന്ധിയുടെ ചെറുമകൻ ഗോപാൽ കൃഷ്ണ ഗാന്ധി, നാഷ്ണൽ കോൺഫറൻസ് തലവൻ ഫാറൂഖ് അബ്ദുള്ള എന്നിവർ രാഷ്ട്രതി സ്ഥാനാർത്ഥിയാകാൻ താൽപര്യമില്ലെന്ന് അറിയിച്ചതിനു പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് ഉപാധ്യക്ഷൻ യശ്വന്ത് സിൻഹയുടെ പേര് ഉയർന്നുവന്നത്.

” മമത ബാനർജി തൃണമൂൽ കോൺഗ്രസിൽ എനിക്കു നൽകിയ ആദരവിനും എന്നിലർപ്പിച്ച വിശ്വാസത്തിനും ഞാൻ നന്ദിയുള്ളവനാണ്. ദേശീയ താൽപര്യം മുൻനിർത്തി പ്രതിപക്ഷ ഐക്യത്തിനു വേണ്ടി പ്രവർത്തിക്കാൻ പാർട്ടിയിൽ നിന്നും മാറി നിൽക്കേണ്ട സമയം വന്നിരിക്കുന്നു. അതിന് അവർ അനുമതി നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്.” – യശ്വന്ത് സിൻഹ നേരത്തേ ട്വീറ്റ് ചെയ്ത വാക്കുകളാണിത്.

Related Articles

Latest Articles