ലക്‌നൗ: ഗംഗാ ഡോൾഫിനെ സംസ്ഥാന ജലജീവിയായി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഗംഗ, യമുന, ചമ്പൽ, ഘഘ്ര, രപ്തി, ഗെറുവ തുടങ്ങിയ നദികളിലാണ് ഗംഗാ ഡോൾഫിനുകൾ കാണപ്പെടുന്നത്. സംസ്ഥാനത്ത് ഇത്തരത്തിൽ 2,000 ഡോൾഫിനുകളാണുള്ളത്. അതുകൊണ്ടുതന്നെ കുളങ്ങളുടെയും നദികളുടെയും ശുദ്ധി നിലനിർത്തേണ്ടത് വളരെ പ്രാധാന്യമേറിയ കാര്യമാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടി.
പ്ലാസ്റ്റിക് ഉപയോഗം വെള്ളത്തിനും പ്രകൃതിയ്‌ക്കും ഒരുപോലെ ദോഷം ചെയ്യുന്നു. അതിനാൽ വിനോദസഞ്ചാരികളും പ്രദേശവാസികളും പ്ലാസ്റ്റിക് ഉപയോഗിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കേണ്ടത് പ്രധാനമാണ്. വന്യജീവികളെ പ്രതിരോധിക്കുന്നതിനെ കുറിച്ചും അവയോട് ഇടപഴകുന്നതിനെ കുറിച്ചും പ്രദേശവാസികൾക്ക് പരിശീലനം നൽകേണ്ടതിന്റെ ആവശ്യകതയും പ്രാധാന്യമേറിയതാണെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. വന്യജീവികളെ കുറിച്ച് സമൂഹത്തിൽ അവബോധം വളർത്തുന്നതിനായി ടൈഗർ റിസർവുമായി ചേർന്ന് ഗ്രാമപ്രദേശങ്ങളിലുള്ളവരെ പരിശീലിപ്പിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകി. വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചറിന്റെയും (ഡബ്ല്യുഡബ്ല്യുഎഫ്) സംസ്ഥാന വനംവകുപ്പിന്റെയും നേതൃത്വത്തിൽ ഉത്തർപ്രദേശിലെ ഗർ ഗംഗയിൽ ജിപിഎസിന്റെ സഹായത്തോടെ ഡോൾഫിനുകളുടെ കണക്കെടുത്തിരുന്നു.