ഇടുക്കി: ഇടുക്കി ചിന്നക്കനാലിൽ ദുരൂഹ സാഹചര്യത്തിൽ യുവാവിന്‍റെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. ചിന്നക്കനാൽ 301 കോളനിയിലെ താമസക്കാരനായ തരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവ് താമസിച്ചിരുന്ന വീടിന്‍റെ പുറക് വശത്തായാണ് മൃതദേഹം കണ്ടെത്തിയത്.
വീടിന്‍റെ ജനാലയിൽ നായ്ക്കൾക്ക് പൂട്ടുന്ന തുടൽ ഉപയോഗിച്ച് മൃതദേഹം ബന്ധിപ്പിച്ചിരുന്നു. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനമെങ്കിലും മൃതദേഹം ചങ്ങലയിൽ ബന്ധിച്ചിരുന്നത് ദുരൂഹതയുണ്ടാക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. അതുകൊണ്ടു അന്വേഷണം ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
വീടിന്‍റെ സമീപത്തുനിന്ന് ഒരു വടിയും, പെട്രോൾ ഉണ്ടായിരുന്ന കുപ്പിയും, ലൈറ്ററും പോലീസ് കണ്ടെത്തി. ഇന്നലെ രാവിലെ 9 മണിയോടെ തരുൺ വീട്ടിലേക്ക് സ്കൂട്ടറിൽ അമിതവേഗതയിൽ പോകുന്നതായി നാട്ടുകാർ കണ്ടിരുന്നു. ഇതിനുശേഷമാണ് ഇയാളെ കാണാതാവുന്നത്. സംഭവ സമയത്ത് വീട്ടിൽ തരുണിന്‍റെ കിടപ്പുരോയിഗായ വല്യമ്മ മാത്രമാണുണ്ടായിരുന്നത്. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം ഇന്ന് ഇടുക്കി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്യും.