പലക്കാട്: അട്ടപ്പാടിയിൽ യുവാവിനെ കാട്ടാന ചവിട്ടിക്കൊന്നു. പുതൂർ പഞ്ചായത്തിലെ ഇളച്ചിവഴിക്കടുത്ത് മുതലത്തറയിലാണ് സംഭവം നടന്നത്. പുതൂർ മുതലത്തറയിൽ രാമദാസാണ് കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഭവാനി പുഴയിൽ നിന്നും കുടിവെള്ളം എടുത്ത് തിരികെ വരുമ്പോഴായിരുന്നു കാട്ടാന ആക്രമിച്ചത്. യുവാവിന്റെ തലയിൽ കാട്ടാന ചവിട്ടുകയായിരുന്നു. ഇതാണ് മരണകാരണം. ഒരു മാസത്തിനിടെ കാട്ടാനയുടെ ആക്രമണം മൂലമുണ്ടാകുന്ന രണ്ടാമത്തെ മരണമാണിത്. കഴിഞ്ഞ ജൂലൈ 28ന് അട്ടപ്പാട്ടി കാവുണ്ടിക്കൽ പ്ലാമരത്ത് മല്ലീശ്വരി എന്ന യുവതി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുകയായിരുന്നു.
പുലർച്ചെ രണ്ടരയോടെ കാട്ടനയുടെ ശബ്ദം കേട്ട് പുറത്തിറങ്ങിയ യുവതിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഉടൻ തന്നെ പ്രദേശത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും യുവതിയുടെ ജീവൻ രക്ഷിക്കാനായില്ല. അതേസമയം കാട്ടാനകളുടെ ആക്രമണം തുടരെ നടക്കുന്ന സാഹചര്യത്തിൽ പരാതി നൽകിയിട്ടും കാട്ടാനയെ തടയുന്ന കാര്യത്തിൽ വനം വകുപ്പ് വേണ്ട നടപടികൾ സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്.