കൊച്ചി: ആലുവയ്ക്കടുത്ത് എടയപ്പുറത്ത് യുവതി പോലീസിനെതിരെ കത്തെഴുതിവച്ച് തൂങ്ങി മരിച്ചു. എടയപ്പുറം കക്കാട്ടിൽ വീട്ടിൽ മോഫിയാ പർവീനാണ് തൂങ്ങി മരിച്ചത്. ഇരുപത്തിയൊന്ന് വയസായിരുന്നു. എൽഎൽബിയ്ക്ക് പഠിക്കുകയായിരുന്നു. ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകാനായി യുവതി ഇന്നലെ ആലുവ പൊലീസ് സ്റ്റേഷനിലെത്തിയിരുന്നു. എന്നാൽ യുവതിയോട് പോലീസ് വളരെ മോശമായാണ് പെരുമാറിയത്.
സിഐക്കും ഭർത്താവിന്റെ കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് മോഫിയയുടെ ആത്മഹത്യാ കുറിപ്പിലുള്ളത്. മോഫിയയുടെ പരാതിയിൽ ഭർത്താവിനെയും പൊലീസ് ചർച്ചയ്ക്ക് വിളിച്ചിരുന്നു. ഈ ചർച്ചയ്ക്കിടെ സിഐ തന്നെ ചീത്ത വിളിച്ചുവെന്നാണ് ആത്മഹത്യാക്കുറിപ്പിൽ മോഫിയ എഴുതിയിട്ടുള്ളത്. ചർച്ചക്കിടെ ഭർത്താവിനോട് മോശമായി പെരുമാറിയപ്പോൾ വഴക്കുപറയുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രതികരണം.