തിരുവനന്തപുരം : കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും യുവജന കമ്മിഷനിൽ ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 18 ലക്ഷം രൂപ വീണ്ടും അനുവദിച്ച് സംസ്ഥാന സർക്കാർ. ആദ്യം അനുവദിച്ച 76.06 ലക്ഷത്തിനു പുറമെ 9 ലക്ഷവും കമ്മീഷനായി നേരത്തെ അനുവദിച്ചിരുന്നു. ഇതിനു പുറമെയാണ് 26 ലക്ഷം വേണമെന്നാണു യുവജന കമ്മിഷൻ ആവശ്യപ്പെട്ടത്. എന്നാൽ കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ശമ്പള കുടിശികയായ 8.50 ലക്ഷം അനുവദിച്ചില്ല.
ജീവനക്കാരുടെയും അംഗങ്ങളുടെയും ശമ്പളം, ഓണറേറിയം, പ്രൊവിഡന്റ് ഫണ്ട് ലോൺ, യാത്രാബത്ത എന്നിവയ്ക്കു നൽകാനാണു തുക ആവശ്യപ്പെട്ടത്. 2022–23 സാമ്പത്തിക വർഷത്തിൽ ശമ്പള വിഹിതമായി നൽകിയ 76.06 ലക്ഷം രൂപയും ചെലവഴിച്ചതായി കമ്മിഷൻ സെക്രട്ടറി സർക്കാരിനെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന് ശമ്പളവും മറ്റു ആനുകൂല്യങ്ങളും നൽകാൻ 9 ലക്ഷം കൂടി വീണ്ടും അനുവദിച്ചിരുന്നു
എന്നാൽ അനുവദിച്ച 9 ലക്ഷത്തിൽ 8,45,000 രൂപയും ഡിസംബർ മാസത്തിലെ ജീവനക്കാരുടെ ശമ്പളത്തിനും ഓണറേറിയത്തിനും ചെലവായതായും ബാക്കിയുള്ള 55,000 രൂപ ചെലവുകൾക്കു തികയില്ലെന്നും ശമ്പളവും ആനുകൂല്യങ്ങളും നൽകാൻ 26 ലക്ഷം അനുവദിക്കണമെന്നും കമ്മിഷൻ സെക്രട്ടറി ആവശ്യപ്പെട്ടു. സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് 18 ലക്ഷം ഇപ്പോൾ അനുവദിച്ചിരിക്കുന്നത്.