Saturday, January 10, 2026

ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധം ആളിപ്പടരുന്നു; നിയമസഭക്ക് മുന്നിൽ ബൈക്ക് കത്തിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം; നിയമസഭയിൽ സത്യാഗ്രഹം

തിരുവനന്തപുരം: പെട്രോളിനും ഡീസലിനും ലിറ്ററിന് രണ്ടു രൂപ സെസ്സ് ഏർപ്പെടുത്തിയതടക്കമുള്ള ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധം ഇരമ്പുന്നു. തലസ്ഥാനത്ത് യൂത്ത് കോൺഗ്രസ് ഇരുചക്രവാഹനം കത്തിച്ച് പ്രതിഷേധിച്ചു. തീയാളിപ്പടർന്നതോടെ ഫയർഫോഴ്‌സ് ഇടപെട്ട് തീയണച്ചു. ഇതിൽ പ്രവർത്തകർ പ്രതിഷേധം പ്രകടിപ്പിച്ചു. പിന്നീട് പാതി കത്തിയ വാഹനം നിയമസഭക്ക് മുന്നിലിട്ട് പ്രതിഷേധം തുടർന്നു. പെട്രോൾ സെസ്സ് അടക്കം ഒട്ടനവധി ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും നികുതിയും ചാർജ്ജും ഈ ബജറ്റിൽ വർധിപ്പിച്ചിരുന്നു. ഇന്ന് നിയമ സഭയിൽ ബജറ്റ് ചർച്ച ആരംഭിച്ചപ്പോഴാണ് സഭയ്ക്കകത്തും പുറത്തും പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് വന്നത്.

നിയമസഭാ കവാടത്തിൽ ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. നിരവധി തവണ പ്രവർത്തകർക്ക് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് പ്രതിഷേധം ഉദ്‌ഘാടനം ചെയ്തത്. സെസ്സ് പൂർണ്ണമായും പിൻവലിക്കും വരെ സമരം തുടരുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. അതേസമയം ജനവിരുദ്ധ ബജറ്റ് നിർദ്ദേശങ്ങളിൽ പ്രതിഷേധിച്ച് നാല് പ്രതിപക്ഷ എം എൽ എ മാർ നിയമസഭാ കവാടത്തിൽ സത്യാഗ്രഹ സമരം ആരംഭിച്ചിട്ടുണ്ട്. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്. നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർ‌ഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.

Related Articles

Latest Articles