ഹൈദരാബാദ് : പൊലീസുകാരെ മർദിച്ചെന്ന് കുറ്റമാരോപിച്ച് വൈഎസ്ആർ തെലങ്കാന പാർട്ടി നേതാവും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ.എസ്.ശർമിളയെ അറസ്റ്റ് ചെയ്തു. തെലങ്കാന പിഎസ്‍സിയുടെ ചോദ്യപേപ്പർ ചോർന്നത് സംബന്ധിച്ച കേസിൽ പ്രത്യേക അന്വേഷണ സംഘത്തെ കാണുന്നതിന് വീട്ടിൽനിന്ന് ഇറങ്ങിയപ്പോൾ ശർമിളയെ പൊലീസ് തടഞ്ഞതോടെയാണ് സംഭവങ്ങൾ ആരംഭിച്ചത്.
കാറിനു മുന്നിൽ പൊലീസുകാർ നിരന്നുനിന്ന് തടഞ്ഞത് വകവയ്ക്കാതെ കുറച്ചുദൂരം കാർ പതിയെ ഓടിച്ചു പോയെങ്കിലും മുന്നോട്ടെടുക്കാൻ സാധിക്കാത്ത ഘട്ടമെത്തിയതോടെ കാർ നിർത്തിയ ശർമിള പുറത്തിറങ്ങി. വീണ്ടും കാറിൽ കയറാൻ ശ്രമിച്ചത് തടഞ്ഞ പൊലീസ് ഉദ്യോഗസ്ഥനെയാണ് ശർമിള അടിക്കുകയും തള്ളിമാറ്റുകയും ചെയ്തത്.
സംഘർഷാവസ്ഥ കൈകാര്യം ചെയ്യാൻ കൂടുതൽ പൊലീസ് എത്തിയതോടെ ശർമിള റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തിൽ കൊണ്ടുപോയി. ചോദ്യപേപ്പർ ചോർച്ചയ്ക്കെതിരെ തെലങ്കാനയിൽ വ്യാപക പ്രതിഷേധമാണ് നടന്ന് വരുന്നത്. സംഭവത്തിൽ 11 പേരെ ഇത് വരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.