കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോയിൽ അണിനിരന്നത് പതിനായിരങ്ങൾ. വെണ്ടുരുത്തി പാലത്തിൽ നിന്നാരംഭിച്ച റോഡ് ഷോ ഇപ്പോഴും തുടരുന്നു. റോഡിന് ഇരുവശങ്ങളും ജനങ്ങളെക്കൊണ്ട് നിറഞ്ഞു കവിഞ്ഞു. യുവം പരിപാടി നടക്കുന്ന വേദിയും നിറഞ്ഞു. സുരേഷ് ഗോപിയും, അനിൽ ആന്റണിയും, അപർണ്ണ ബാലമുരളിയും, അടക്കമുള്ള പ്രമുഖർ വേദിയിലെത്തി. കനത്ത സുരക്ഷാ വലയത്തിലാണ് ഇപ്പോൾ കൊച്ചി നഗരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ പ്രധാനമന്ത്രിയെ വരവേൽക്കാൻ കൊച്ചിയിൽ എത്തിയിട്ടുണ്ട്. ബിജെപിയുടെ സംസ്ഥാന നേതാക്കളെല്ലാം കൊച്ചിയിലെത്തി.
വൈകുന്നേരം അഞ്ചുമണിയോടെയാണ് പ്രധാനമന്ത്രിയുടെ വിമാനം കൊച്ചി നാവികസേനാ ആസ്ഥാനത്ത് ലാൻഡ് ചെയ്തത്. റോഡ് ഷോയ്ക്ക് ശേഷം യുവം 2023 ൽ അദ്ദേഹം പങ്കെടുക്കും. ഹോട്ടൽ താജ് മലബാറിലാണ് പ്രധാനമന്ത്രിക്ക് രാത്രി താമസം ഒരുക്കിയിരിക്കുന്നത്. നാളെ രാവിലെ അദ്ദേഹം തിരുവനന്തപുരത്തെത്തും. വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് അദ്ദേഹം നാളെ തിരുവനന്തപുരത്ത് നിർവ്വഹിക്കും.