ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകിട്ട് നാല് മണിക്കാണ് അദ്ദേഹം അഭിസംബോധന ചെയ്യുക എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ പിൻവലിക്കുന്നതിന്‍റെ ഭാഗമായി അൺലോക്ക് രണ്ടാം ഘട്ടത്തിന്റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഓഫിസില്‍ നിന്ന് ഇത്തരമൊരു അറിയിപ്പ് എത്തിയിരിക്കുന്നത്.
വിവിധ മന്ത്രാലയങ്ങളുടേയും വിദഗ്ദ്ധസമിതികളുടേയും ശുപാർശകളുടേയും നിർദേശങ്ങളുടേയും അടിസ്ഥാനത്തിലാണ് അൺലോക്ക് രണ്ടാം ഘട്ടത്തിന്‍റെ നയങ്ങളും നിയന്ത്രണങ്ങളും നിശ്ചയിച്ചത് . ജൂലൈ 31 വരെ രാജ്യത്തെ വിദ്യാഭ്യാസസ്ഥാപനങ്ങൾ അടഞ്ഞു കിടക്കും എന്നതാണ് നിർണായക പ്രഖ്യാപനം. മെട്രോ സർവീസുകളും ഇക്കാലയളവിൽ ഉണ്ടാവില്ല. കൂടുതല്‍ ആഭ്യന്തര വിമാന സര്‍വീസുകള്‍ അനുവദിക്കും.
അതേസമയം വന്ദേഭാരത് മിഷൻ കൂടാതെ ചാർട്ടേഡ് വിമാനങ്ങൾ മാത്രമായിരിക്കും വിദേശത്ത് നിന്നും അനുവദിക്കുന്ന വിമാനസർവ്വീസുകൾ. രാത്രി കര്‍ഫ്യൂ സമയം 10 മണി മുതല്‍ രാവിലെ 5 മണിവരെയാക്കി. കടകളില്‍ അഞ്ച് പേരില്‍ കൂടുതല്‍ പാടില്ല. സിനിമ തിയേറ്ററുകള്‍, ജിംനേഷ്യം, മെട്രോ റെയില്‍, ബാറുകൾ എന്നിവയും പ്രവര്‍ത്തിക്കുകയില്ല. 65 വയസ് കഴിഞ്ഞവർക്കും കുട്ടികൾക്കും പുറത്തിറങ്ങാൻ നിയന്ത്രണം തുടരുമെന്നും കേന്ദ്രം വ്യക്തമാക്കി . പ്രധാനമന്ത്രി രാജ്യത്തോട് സംസാരിക്കുന്നത്, വൈകിട്ട് 4 മണി മുതൽ തത്വമയി ന്യൂസ് സംപ്രേഷണം ചെയ്യും.