കോവളം : വിഴിഞ്ഞം പൊലീസ് സ്റ്റേഷനില്‍ ആവശ്യത്തിന് വാഹനമില്ലാത്തത് സ്റ്റേഷന്‍ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായി പരാതി.
സ്റ്റേറ്റ് പ്ലാന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ 16 കോടി രൂപ ചെലവഴിച്ച് വാഹനങ്ങള്‍ വാങ്ങിയപ്പോള്‍ വിഴിഞ്ഞത്തുണ്ടായിരുന്ന കണ്‍ട്രോള്‍ റൂം ജീപ്പിനെ ഡി.ജി.പിയുടെ നിര്‍ദ്ദേശത്താല്‍ പിന്‍വലിച്ചതോടെയാണ് സ്റ്റേഷനില്‍ പ്രതിസന്ധി രൂപപ്പെട്ടത്.
അടിയന്തര ഘട്ടങ്ങളില്‍ പൊലീസുകാര്‍ക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ട ഗതികേടാണ്.
പ്രിന്‍സിപ്പല്‍ എസ്.ഐയുടെ വാഹനത്തിനിപ്പോള്‍ ഒരു നിമിഷം പോലും വിശ്രമമില്ല. എസ്.എച്ച്.ഒയുടെ ജീപ്പാകട്ടെ ഡ്യൂട്ടിയുടെ ഭാഗമായി മിക്ക ദിവസങ്ങളിലും നഗരത്തിലും.
പ്രതികളെ കോടതിയില്‍ ഹാജരാക്കാന്‍ ആകെയുള്ള വാഹനം നല്‍കിയാല്‍ ആ ദിവസം സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടി വരിക.രാത്രിയിലെ പട്രോളിംഗ് മുടങ്ങിയതോടെ ജനമൈത്രി സമിതി യോഗത്തില്‍ അംഗങ്ങള്‍ പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു.
വാഹനമില്ലാത്തതിനാല്‍ അടിമലത്തുറ, കോട്ടുകാല്‍, മന്നോട്ടുകോണം, ഇടത്തേക്കോണം, വെണ്ണിയൂര്‍, സിസിലിപുരം തൈവിളാകം എന്നീ സ്ഥലങ്ങളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായാല്‍ പൊലീസ് സ്ഥലത്തെത്താന്‍ വൈകുന്ന സ്ഥിതിവിശേഷമാണുള്ളത്.