രാജ്യത്ത കുറ്റാന്വേഷണ ചരിത്രത്തില്‍തന്നെ സവിശേഷ പ്രധാന്യമുള്ള കേസായാണ് ഉത്ര കേസ് ഇപ്പോള്‍ പരിഗണിക്കപ്പെടുന്നത്. ഐപിഎസ് ട്രെയിനിങ്ങിന്റെ ഭാഗമായി പഠിക്കാനുള്ള കേസുകളുടെ പട്ടികയില്‍ ഉത്രാ കേസുണ്ട്. 2018 ല്‍ വിവാഹം കഴിച്ച ഉത്രയെ 2020 ല്‍ സൂരജ് കൊലപ്പെടുത്തുകയായിരുന്നു. കേസില്‍ കേട്ടുകേള്‍വിയില്ലാത്തതും ഞെട്ടിക്കുന്നതുമായ വിവരങ്ങളാണ് അന്വേഷണത്തിന്റെ ഓരോ ഘട്ടത്തിലും പുറത്തുവന്നുകൊണ്ടിരുന്നത്.
ഉത്ര കേസില്‍ ആദ്യം രണ്ടാം പ്രതിയും പിന്നീട് മാപ്പ് സാക്ഷിയുമായ ആളാണ് ചാവരുകാവ് സുരേഷ്. കേസിലെ ഏക സാക്ഷിയാണ് സുരേഷ്. ഇയാളുടെ പക്കൽ നിന്നാണ് സൂരജ് പാമ്പുകളെ വാങ്ങിയത്. തന്നെയും കുടുംബത്തെയും ഇല്ലാതാക്കുമെന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നതായി സുരേഷ് പറയുന്നു.
സുരേഷിന്റെ വാക്കുകൾ ഇങ്ങനെ: ഒരു അച്ഛന്‍ എന്ന നിലയില്‍ കുറ്റബോധം തോന്നുന്നുണ്ട്. സമൂഹത്തില്‍ ഒരു കുട്ടിക്കും ഇത് സംഭവിക്കാന്‍ പാടില്ല. തന്റെ നിരപരാധിത്വം ദൈവത്തിന് തുല്യം താന്‍ കാണുന്ന കോടതിയില്‍ തെളിയിക്കാന്‍ സാധിച്ചു. സത്യസന്ധമായി മൊഴി കൊടുക്കാന്‍ സാധിച്ചു. സൂരജില്‍ നിന്ന് തനിക്ക് ഒരുപാട് ഭീഷണികള്‍ ഉണ്ടായിരുന്നുവെന്ന് സുരേഷ് പറയുന്നു.
തന്നെയും തന്റെ കുടുംബത്തെയും വകവരുത്തും എന്ന് സൂരജ് ഭീഷണിപ്പെടുത്തിയിരുന്നു. മാവേലിക്കര ജയിലില്‍ കിടക്കുമ്പോഴും കൊട്ടാരക്കര ജയിലില്‍ കിടക്കുമ്പോഴും മറ്റുളള തടവുകാരെ കൊണ്ടുവന്ന് തന്നെ നിരന്തരമായി ഭീഷണിപ്പെടുത്തിയിരുന്നു. കുളിക്കാന്‍ ഇറങ്ങുമ്പോഴും ആഹാരം കഴിക്കാന്‍ ഇറങ്ങുമ്പോഴുമൊക്കെ തന്നെ ഭീഷണിപ്പെടുത്തുമായിരുന്നു.
സൂരജിന് അനുകൂലമായി മൊഴി നല്‍കണം എന്നും അല്ലെങ്കില്‍ തന്നെയും കുടുംബത്തെയും വകവരുത്തുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയിരുന്നു. താന്‍ മകളുടേയും മകന്റെയും അടുത്ത് പറഞ്ഞത്, അച്ഛന് എന്ത് സംഭവിച്ചാലും സത്യം തുറന്ന് പറയണം എന്നാണ്. ഉത്രയുടെ പ്രായത്തിലുളള ഒരു മകള്‍ തനിക്കുമുണ്ട്. മൂന്ന് മക്കളുടെ അച്ഛനാണ് താന്‍ എന്നും സുരേഷ് പറയുന്നു.
ആ മിണ്ടാപ്രാണിയെ കൊണ്ട് ഈ ദുര്യോഗം ചെയ്ത അവന് ദൈവം കൊടുത്ത ശിക്ഷയാണ്. ദൈവത്തിന് മുന്നില്‍ എല്ലാദിവസം പ്രാര്‍ത്ഥിച്ച് കൊണ്ടിരിക്കുകയാണ്. ഉത്രയുടെ അമ്മയുടേയും അച്ഛന്റെയും സഹോദരന്റെയും കാല് പിടിച്ച് തനിക്ക് മാപ്പ് ചോദിക്കണം. ഒരച്ഛന്‍ എന്ന നിലയ്ക്ക് തനിക്ക് മാനസിക വിഷമം ഉണ്ടെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു.
സൂരജിന് വധശിക്ഷ കൊടുക്കണം എന്നാണ് കരുതുന്നത്. സമൂഹത്തില്‍ ഇനി ഇത് പോലെ ഒരു സംഭവം ഉണ്ടാകരുത്. 10 മാസം ചുമന്ന് പ്രസവിച്ച ഒരു അമ്മയുടെ മകനാണ് താനും. ഇത്രയും വര്‍ഷം ജയിലില്‍ കിടന്നു. സമൂഹത്തിന് മുന്നില്‍ തുറന്ന് പറയാന്‍ തനിക്ക് പറ്റി. നന്ദി പറയാനുളളത് മാധ്യമങ്ങളോട് ആണ്. മൂന്ന് കേസുകളില്‍ വിചാരണ നേരിടുകയാണ്. ആ കേസുകളുമായാണ് ഇപ്പോള്‍ മുന്നോട്ട് പോകുന്നത്.
തന്റെ വീട് വളരെ ബുദ്ധിമുട്ടിയാണ് മുന്നോട്ട് പോകുന്നത്. റേഷന്‍ കിട്ടുന്നത് കഴിച്ച് കിടക്കുന്നു. അനാഥാലയം പോലെയായിരിക്കുകയാണ് വീട്. പൂജപ്പുര ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ജോലി ചെയ്ത വകയില്‍ 4730 രൂപ കിട്ടി. അത് കൊണ്ട് വന്ന് വീട്ടിലെ സാധനങ്ങള്‍ വാങ്ങാന്‍ പറ്റി. കഴിഞ്ഞ ദിവസാണ് ജയിലില്‍ നിന്ന് റിലീസായത് എന്നും സുരേഷ് പറഞ്ഞു.