ദില്ലി : നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ ആദ്യം അതിര്‍ത്തിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണമെന്ന് പാക് താരം ഷൊയബ് അക്തറിനെതിരെ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കപിൽ ദേവ്.കോവിഡ് 19 ഇരു രാജ്യങ്ങളേയും ബാധിച്ചതിനെ തുടര്‍ന്ന് ദ്വിരാഷ്ട്ര പരമ്പരയിലൂടെ ഫണ്ട് സ്വരൂപിക്കണമെന്ന ആശയവുമായി ദിവസങ്ങള്‍ക്ക് മുന്‍പ് മുന്‍ പാക് താരം ഷൊയബ് അക്തര്‍ എത്തിയിരുന്നു. അതിനെതിരെ പ്രതികരിച്ചാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ പാകിസ്ഥാന് കൂടുതല്‍ ഉപദേശവുമായി എത്തിയത്.. ഇന്ത്യാ പാകിസ്ഥാന്‍ കളിയുടെ നിര്‍ദ്ദേശം വരുമ്പോള്‍ വൈകാരികമായി നമുക്ക് അനുകൂലിക്കാം. എന്നാല്‍, മത്സരങ്ങള്‍ കളിക്കുന്നതിനല്ല ഇപ്പോള്‍ പ്രാധാന്യം നല്‍കേണ്ടത്. നിങ്ങള്‍ക്ക് പണം വേണമെങ്കില്‍ ആദ്യം അതിര്‍ത്തിയിലുള്ള പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തണം. ആ പണം ഉപയോഗിച്ച് സ്‌കൂളുകളും ആശുപത്രികളും പണിയണം.
നമുക്ക് പണം ആവശ്യമാണെങ്കില്‍ മറ്റുമാര്‍ഗങ്ങളുണ്ട്. സമുദായ സംഘടനകളെ ഇതിനായി സമീപിച്ചാല്‍ മതി. അവര്‍ സര്‍ക്കാരിന് പണം നല്‍കുമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കപില്‍ വ്യക്തമാക്കി.കൊറോണ വൈറസിന്റെ കാലത്ത് ക്രിക്കറ്റ് കളി എന്ന് നടക്കുമെന്നതിനെക്കുറിച്ചല്ല തനിക്ക് ആശങ്കയെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു. കുട്ടികളുടെ പഠനത്തെക്കുറിച്ചാണ് എനിക്ക് കൂടുതല്‍ ചിന്ത. അവരാണ് നമ്മുടെ വരുംകാല പ്രതീക്ഷകള്‍. സ്‌കൂളുകളും കോളേജുകളും തുറക്കുന്നതിനെക്കുറിച്ച് ആദ്യം ആലോചിക്കട്ടെ. ക്രിക്കറ്റും ഫുട്‌ബോളുമെല്ലാം അതിന്റെ സമയമാകുമ്പോള്‍ നടക്കുമെന്നും കപില്‍ പറഞ്ഞു.
അതേസമയം, കപില്‍ താന്‍ പറഞ്ഞ അര്‍ഥത്തിലല്ല കാര്യങ്ങളെ വിശകലനം ചെയ്തതെന്ന് അക്തര്‍ നേരത്തെ പറഞ്ഞിരുന്നു. സാമ്പത്തികമായി എല്ലാ രാജ്യങ്ങളും കടക്കെണിയിലാണ്. ഈ സമയത്ത് ഒരുമിച്ച് കൈകോര്‍ത്ത് നേരിടാം. ലോകമെങ്ങുമുള്ള ആരാധകര്‍ കളി കാണുമെന്നുറപ്പാണ്. അതിലൂടെ വലിയ വരുമാനവുമുണ്ടാകും. തങ്ങള്‍ക്ക് പണം ആവശ്യമില്ലെന്നാണ് കപില്‍ പറയുന്നത്. എന്നാല്‍, എല്ലാവരുടേയും കാര്യം അങ്ങിനെയല്ലെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.