ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാമജന്മഭൂമിയിൽ. രാമക്ഷേത്രത്തിലെത്തുന്ന പ്രധാനമന്ത്രി പൂജാകർമ്മങ്ങളിലും റോഡ് ഷോയിലും പങ്കെടുക്കും. ജനുവരി 22ന് പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം പ്രധാനമന്ത്രി ഇത് ആദ്യമായാണ് അയോദ്ധ്യയിൽ സന്ദർശനം നടത്തുന്നത്. വൈകിട്ട് 7 മണിക്കാണ് റോഡ് ഷോ ആരംഭിക്കുക. സുഗ്രീവ കോട്ടയിൽ നിന്ന് ആരംഭിക്കുന്ന റോഡ് ഷോ ലതാ ചൗക്കിൽ സമാപിക്കും.
നാമനിർദേശ പത്രികാ സമർപ്പണത്തിന് മുന്നോടിയായാണ് പ്രധാനമന്ത്രി അയോദ്ധ്യ സന്ദർശിക്കുന്നത്. മെയ് 14-നാണ് അദ്ദേഹം വാരാണസിയിൽ നിന്ന് നാമനിർദേശ പത്രിക സമർപ്പിക്കുക. 13-ന് മണ്ഡലത്തിൽ റോഡ് ഷോ നടത്തും. ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി വാരാണസിയിൽ നിന്നും മത്സരിക്കുന്നത്. 2014-ലാണ് അദ്ദേഹം ആദ്യമായി വാരാണസിയെ പ്രതിനിധീകരിക്കുന്നത്. 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിനെതിരെ 3,71,784 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു പ്രധാനമന്ത്രിയുടെ ജയം.
2019-ൽ എസ്പിയുടെ ശാലിനി യാദവിനും കോൺഗ്രസിന്റെ അജയ് റായിക്കുമെതിരെ 4,79,505 വോട്ടിന്റെ ഭൂരിപക്ഷവും പ്രധാനമന്ത്രി നേടി. മൂന്നാംതവണയും ജനവിധി തേടുമ്പോൾ ഭൂരിപക്ഷം ഇരട്ടിയായി ഉയർത്താനാവുമെന്ന പ്രതീക്ഷയാണ് എൻഡിഎക്കുള്ളത്.
കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ദ്രൗപദി മുർമുവും അയോദ്ധ്യ സന്ദർശിച്ചിരുന്നു. രാം ലല്ലയ്‌ക്ക് മുന്നിൽ തൊഴുതുവണങ്ങുന്ന രാഷ്‌ട്രപതിയുടെ ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. രാമക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം സരയൂ പൂജയിലും ഗംഗാ ആരതിയിലും രാഷ്‌ട്രപതി പങ്കെടുത്തിരുന്നു.