തിരുവനന്തപുരം : കൊവിഡ് 19 വ്യാപിക്കുന്ന പശ്ചാത്തലത്തിൽ 21 ദിവസത്തെ ലോക്ക്ഡൗണിലൂടെ രാജ്യം കടന്നു പോകുമ്പോള്‍ കേരളത്തില്‍ വളരെ വ്യത്യസ്തമായ ഒരു പ്രതിരോധ നടപടിയാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന്‍. ലോക്ഡൗണിന്റെ ആദ്യ ദിനങ്ങളില്‍ സംസ്ഥാനത്ത് ബിവറേജ് ഔട്ട്‌ലെറ്റുകള്‍ തുറന്നു വച്ച സര്‍ക്കാര്‍, ഇപ്പോള്‍ സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ കുറിപ്പടിയുള്ള മദ്യപാനികള്‍ക്ക് ആഴ്ചയില്‍ മൂന്നു ലിറ്റര്‍ മദ്യം വീട്ടിലെത്തിക്കാന്‍ സര്‍ക്കുലറും ഇറക്കി. മദ്യവിതരണം പാടേ നിലച്ചാല്‍ കുടിയന്‍മാരെല്ലാം ആത്മഹത്യ ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വാദം.
ഡോക്ടര്‍മാരെ ആയുധമാക്കി കൊറോണക്കാലത്തും കള്ളുകച്ചവടത്തിലൂടെ ഖജനാവ് നിറയ്ക്കാനുള്ള ഈ കുബുദ്ധി അല്‍പം കടന്നു പോയെന്നും വി.മുരളീധരന്‍ പറഞ്ഞു.മന്ത്രി ഫെയ്സ് ബുക്ക് പോസ്റ്റിലൂടെയാണ് സർക്കാരിനെ വിമർശിച്ചത് . സര്‍ക്കാര്‍ തീരുമാനം അശാസ്ത്രീയവും, അധാര്‍മികവും ,ചികിത്സാ മാനദണ്ഡങ്ങള്‍ക്ക് എതിരുമാണെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്‌സ് അസോസിയേഷനും പലവട്ടം പറഞ്ഞിട്ടും, രേഖാമൂലം എതിര്‍പ്പറിയിച്ചിട്ടും സര്‍ക്കാരിന് ഒരു കുലുക്കവുമില്ല. ഇന്ന് കെ ജി എം ഒ എ പ്രതിഷേധ സൂചകമായി കരിദിനമാചരിക്കുന്നതിനെ സ്വാഗതം ചെയ്യുകയാണെന്നും മെഡിക്കല്‍ എത്തിക്സ് പുലര്‍ത്തുന്ന ഒരു ഡോക്ടറിനും കുപ്പി കൊടുക്കാന്‍ കുറിപ്പടി എഴുതാനാവില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.