മുംബൈ : കോവിഡിന് പിന്നാലെ നഗരത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും. കഴിഞ്ഞ പത്ത് മണിക്കൂറിലധികമായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ റോഡുകൾ വെള്ളത്തിൽ മുങ്ങി. നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയത് മൂലം പ്രാദേശിക ട്രെയിൻ സർവീസുകളെയും റോഡ് ഗതാഗതത്തെയും സാരമായി ബാധിച്ചു. ഇതേ തുടർന്ന്, മുംബൈ നഗരത്തിലും സമീപ ജില്ലകളിലും രണ്ട് ദിവസത്തേക്ക് റെഡ് അലേർട്ട് പ്രഖ്യാപിച്ചു.
അടുത്ത 48 മണിക്കൂർ കനത്ത മഴ തുടരാൻ സാധ്യതയുള്ളതിനാൽ അവശ്യ സേവനങ്ങൾ വിൽക്കുന്ന കടകൾ ഒഴികെയുള്ള ബാക്കി എല്ലാ സ്ഥാപനങ്ങളും ചൊവ്വാഴ്ച അടച്ചിടണമെന്ന് ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) അഭ്യർത്ഥിച്ചു. നഗരത്തിൽ തിങ്കളാഴ്ച രാവിലെ എട്ടുമുതൽ ചൊവ്വാഴ്ച രാവിലെ ആറുവരെ 230.06 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. ഇതോടെ പ്രദേശം മുഴുവൻ വെള്ളം കയറുകയായിരുന്നു.
മുംബൈക്ക് പുറമെ താനെ, പുണെ, റായ്ഗഡ്, രത്നഗിരി എന്നീ ജില്ലകളിൽ കനത്ത മഴ പെയ്യുമെന്ന് കാലവസ്ഥ നിരീക്ഷണ േകന്ദ്രം മുന്നറിയിപ്പ് നൽകി. മഹാരാഷ്ട്രയുടെ തീരപ്രദേശങ്ങളിൽ മൂന്നു ദിവത്തേക്ക് കനത്ത കാറ്റ് വീശുമെന്നും മുന്നറിയിപ്പ് നൽകി. കുറച്ചുവർഷങ്ങളായി മുംബൈ നഗരം കനത്ത മഴയിൽ സ്ഥിരമായി വെള്ളത്തിൽ മുങ്ങാറുണ്ട്. ജൂൺ, സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിലാണ് ഇവിടെ വെള്ളപ്പൊക്കം പതിവ്.