Monday, April 29, 2024
spot_img

കോവിഡ് ഫലം വ്യാജം: ഫ്രാങ്കോയെ അറസ്റ്റ് ചെയ്ത് കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണം; എസ്‌ഒ എസ്

കൊച്ചി : കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായ ഫ്രാങ്കോ കഴിഞ്ഞ 13 ന് കോടതിയില്‍ നല്‍കിയ അപേക്ഷയിലെ കാര്യങ്ങള്‍ വ്യാജമായിരുന്നു എന്നു തെളിയുന്നുവെന്ന് സേവ് ഔര്‍ സിസ്റ്റേഴ്സ് (എസ്‌ഒഎസ് ). ഫ്രാങ്കോയുടെ കോവിഡ് ഫലം വ്യാജമെന്ന് സംശയമുണ്ട്. ഫ്രാങ്കോയെ അറസ്റ്റ് ചെയ്തു കോവിഡ് ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്നു എസ് ഒ എസ് ആവശ്യപ്പെട്ടു. പരാതിയിൽ ഇവർ പറയുന്നത്, രാവിലെ കോടതിയില്‍ കേസ് വിളിച്ചപ്പോള്‍ തന്നെ പ്രതിഭാഗം അഭിഭാഷകന്‍ പ്രതി ഹാജരാവുന്നില്ലെന്നും അവധി നല്‍കണമെന്നും കാണിച്ച്‌ അപേക്ഷ സമര്‍പ്പിച്ചിരുന്നു.

അപേക്ഷയിൽ പറഞ്ഞത് കോവിഡ് പരിശോധനക്കായി പ്രതിയുടെ നാസോഫാരിഞ്ജല്‍ സ്വാബ് ടെസ്റ്റിനെടുത്തു എന്നാണ്. രാവിലെ 10.30ക്കും 11 മണിക്കും ഇടയിലാണ് ഈ വിവരം കോടതിയെ ധരിപ്പിക്കുന്നത്. എന്നാല്‍ ടെസ്റ്റ് റിസല്‍ട്ട് പറയുന്നത് ടെസ്റ്റ് സാംപിള്‍ ശേഖരിച്ചത് അന്നേ ദിവസം (13.07.2020) 11.50 ന് മാത്രമാണെന്നാണ്. സാംപിള്‍ ശേഖരിക്കുന്നതിന് മുമ്ബ് തന്നെ ശേഖരിച്ചു കഴിഞ്ഞു എന്നു പറഞ്ഞ് കോടതിയില്‍ സത്യവാങ്ങ്മൂലം നല്‍കി എന്നര്‍ത്ഥം.അപേക്ഷയോടൊപ്പം കോടതിയില്‍ സമര്‍പ്പിച്ചത് നാല് രേഖകളാണ്.

അതില്‍ രണ്ടാമതായി പറഞ്ഞിരിക്കുന്നത് ആറാം തീയതിയിലെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്നാണ്. എന്നാല്‍ SBLS താലൂക്ക് ഹോസ്പിറ്റലിലെ OPD സ്ലിപ്പാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് എന്ന പേരില്‍ ഹാജരാക്കിയിരിക്കുന്നത്. മൂന്നാമതായി സമര്‍പ്പിച്ചത് ട്രൂ നാറ്റ് ടെസ്റ്റിന് വേണ്ടി ഡോക്ടര്‍ റഫര്‍ ചെയ്ത സ്പെസിമന്‍ റെഫറല്‍ ഫോമാണ്. ട്രൂ നാറ്റ് ടെസ്റ്റ് അടിയന്തിരാവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമുള്ളതാണ്. അത് നിര്‍വഹിക്കാന്‍ ചികില്‍സിക്കുന്ന ഡോക്ടറുടെ നിശ്ചിത ഫോമിലുള്ള റഫറല്‍ ലെറ്റര്‍ നിര്‍ബന്ധമാണ്.

ഇതു രണ്ടും വ്യാജമാണ്. കോടതിയില്‍ സമര്‍പ്പിച്ച റഫറല്‍ ലെറ്റര്‍ Dr. ടാര്‍സം ലാല്‍ എന്ന ഡോക്ടറാണ് ഒപ്പിട്ടിരിക്കുന്നത്. ഈ സംഭവത്തെക്കുറിച്ച്‌ പരാതിപ്പെടാന്‍ SOS ജലന്ധര്‍ ജില്ലാ ആശുപത്രിയുടെ മേധാവി ഡോ. ഹരീന്ദര്‍പാല്‍ സിങ്ങുമായി ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞത് ആറാം തീയതി ബിഷപ്പ് ഫ്രാങ്കോയുടെ കോവിഡ് പരിശോധനക്കായി PCL ടെസ്റ്റ് നടത്തിയിരുന്നുവെന്നും എന്നാല്‍ അതിന്റെ ഫലം നെഗറ്റീവ് ആയിരുന്നുവെന്നുമാണ്. ഈ വിവരം കോടതിയില്‍ നിന്നും ഫ്രാങ്കോ മറച്ചു വച്ചു അദ്ദേഹത്തിന്റെ ഫോണ്‍ നമ്പറും ‘അതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ SOS ആ ഡോക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ ബിഷപ്പ് ഫ്രാങ്കോയെ ട്രൂ നാറ്റ് ടെസ്റ്റ് നടത്തുവാനായി ഡോ. ടാര്‍സം ലാല്‍ റഫര്‍ ചെയ്തിട്ടില്ല എന്നാണ് പറഞ്ഞത്. അങ്ങിനെയെങ്കില്‍ കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജ റഫറല്‍ ലെറ്ററാണ്. കേരള പൊലീസ് ബിഷപ്പ് ഫ്രാങ്കോയെ ഉടനടി അറസ്റ്റ് ചെയ്ത് പൊലീസ് സംരക്ഷണത്തില്‍ കോവിഡ് പരിശോധന വീണ്ടും നടത്തണമെന്നും വേണ്ടിവന്നാല്‍ കോവിഡ് ആശുപത്രിയില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കണമെന്നും SOS ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച്‌ കോട്ടയം എസ്പിക്ക് പരാതി നല്‍കുമെന്നും SOS അറിയിച്ചു.കണ്‍വീനര്‍ ഫെലിക്സ് ജെ പുല്ലൂടന്‍, ജോയിന്റ് കണ്‍വീനര്‍ ഷൈജു ആന്റണി എന്നിവര്‍അറിയിച്ചു.

Related Articles

Latest Articles