ബെംഗളൂരു: ബെംഗളൂരു കലാപത്തിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കാനൊരുങ്ങി കര്‍ണാടക സര്‍ക്കാര്‍. ഓഗസ്റ്റ് 20 ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമിടുക്കും എന്നാണ് സൂചന. സംസ്ഥാന പഞ്ചായത്ത് രാജ്- ഗ്രാമവികസന വകുപ്പ് മന്ത്രി കെ.എസ്. ഈശ്വരപ്പയാണ് ഇക്കാര്യം പറഞ്ഞത്.
കലാപത്തില്‍ എസ്ഡിപിഐ പ്രവര്‍ത്തകരായ നിരവധി ആളുകള്‍ അറസ്റ്റിലായി. കലാപത്തിന് പ്രേരിപ്പിച്ചതിനാണ് അറസ്റ്റ് ഉണ്ടായത്. രണ്ട് സംഘടനകളെയും നിരോധിക്കുന്നത് സംബന്ധിച്ച് സര്‍ക്കാരിന് വിവിധ മേഖലകളില്‍ നിന്ന് സമ്മര്‍ദ്ദമുണ്ട്. സംഘര്‍ഷത്തിലൂടെ പൊതുമുതല്‍ തകര്‍ത്തവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടുമെന്നും മന്ത്രി ഈശ്വരപ്പ പറഞ്ഞു. കർണാടക ഉപമുഖ്യമന്ത്രി സി.എന്‍ അശ്വന്ത് നാരായണ്‍, റവന്യു മന്ത്രി ആര്‍. അശോക എന്നിവരും നിരോധനം സംബന്ധിച്ച സൂചനകള്‍ നല്‍കിയിട്ടുണ്ട്.