ദില്ലി: പ്രവാസി മലയാളികളുടെ മൃതദേഹങ്ങള്‍ ഇനി നാട്ടിലെത്തിക്കാം. കേരളത്തില്‍ നിന്ന് യുഎഇയിലേക്ക് ചരക്കുകളുമായി എത്തുന്ന വിമാനങ്ങള്‍ തിരിച്ചെത്തുമ്പോള്‍ മൃതദേഹങ്ങള്‍ കൊണ്ടുവരാനുള്ള സൗകര്യമായി. രാജ്യാന്തര യാത്രാ വിമാനങ്ങള്‍ റദ്ദ് ചെയ്തതിനെ തുടര്‍ന്ന് പ്രവാസികളുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കാനുള്ള മാര്‍ഗം അടയുകയായിരുന്നു. തുടർന്ന് മൃതദേഹങ്ങള്‍ യുഎഇയില്‍ തന്നെ സംസ്‌കരിക്കുകയുമായിരുന്നു. നാട്ടിലെത്തിക്കാന്‍ കഴിയാതെ ഇനിയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. ഇതിന് പരിഹാരമായി പൊതുപ്രവര്‍ത്തകനായ അഷറഫ് താമരശേരിയുടെ ഇടപെടലുകളുടെ അടിസ്ഥാനത്തില്‍ മൃതദേഹങ്ങള്‍ കാര്‍ഗോ വിമാനങ്ങളില്‍ നാട്ടിലെത്തിക്കാനുള്ള നടപടി ഉണ്ടായത്. ചെലവുകള്‍ ഉണ്ടാകുമെങ്കിലും അധികം കാത്തിരിക്കാതെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സംവിധാനമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നത്. ഇത് പ്രകാരം രണ്ട് പേരുടെ മൃതദേഹങ്ങള്‍ ഇന്നലെ കയറ്റി അയച്ചു.കൂടാതെ വിമാനത്താവളത്തില്‍ നിന്ന് ആവശ്യപ്പെട്ടാല്‍ മൃതദേഹം കൊണ്ടുപോകാനുള്ള സൗകര്യവും ഒരുക്കുമെന്ന് നോര്‍ക്ക റൂട്സ് പ്രതിനിധികള്‍ അറിയിച്ചു.