വിഴിഞ്ഞം ശാന്തകുമാരി വധക്കേസിൽ അമ്മയും മകനുമുൾപ്പെടെ മൂന്നു പ്രതികള്‍ക്കും വധശിക്ഷ വിധിച്ച് നെയ്യാറ്റിൻകര സെഷൻസ് കോടതി. സ്വർണാഭരണം കവർന്നെടുത്ത ശേഷം ശാന്തകുമാരിയെ കൊലപ്പെടുത്തി മൃതദേഹം മച്ചിന് മുകളിൽ സൂക്ഷിച്ച വിഴിഞ്ഞം സ്വദേശിനിയായ റഫീക്ക, മകൻ ഷെഫീഖ്, സഹായിയായ അൽ -അമീൻ എന്നിവർക്കാണ് കോടതി വധശിക്ഷ വിധിച്ചത്. 14 വയസ്സുകാരിയെ തലക്കടിച്ച് കൊന്ന മറ്റൊരു കേസിലും അമ്മയും മകനും വിചാരണ നേരിടുകയാണ്. ഒരു ദയയും അർഹിക്കാത്ത കുറ്റകൃത്യമാണ് പ്രതികള്‍ ചെയ്തതെന്ന് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വ്യക്തമാക്കി പ്രതികള്‍ക്കെതിരെ ചുമത്തിയ കൊലപാതകം, മോഷണം, ഭവനഭേദനം, ഗൂഡാലോചന, തെളിവു നശിപ്പിക്കൽ, എന്നിവയെല്ലാം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. ശാന്തകുമാരിയുടെ ശരീരത്തിൽ നിന്നും മോഷ്ടിച്ച സ്വർണാഭരണങ്ങളിൽ കുറച്ച് വിറ്റ ശേഷമാണ് പ്രതികള്‍ രക്ഷപ്പെട്ടത്. ഈ തൊണ്ടിമുതലുകളെല്ലാം കണ്ടെത്തിയിരുന്നു,
2022 ജനുവരി 14നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 74 വയസ്സുകാരി ശാന്തകുമാരിയുടെ വീട്ടിൽ വാടകക്ക് താമസിച്ചവരാണ് പ്രതികള്‍. ശാന്തകുമാരി തൊട്ടടുത്തുള്ള മറ്റൊരു വീട്ടിൽ ഒറ്റക്കായിരുന്നു താമസം. വൃദ്ധയുടെ ശരീരത്തിലുണ്ടായിരുന്ന ആഭരണങ്ങള്‍ ശ്രദ്ധയിൽപ്പെട്ട പ്രതികൾ ഇവ കവരാൻ ആസൂത്രണം നടത്തി. ശേഷം കൃത്യം നടത്തിയ പ്രതികൾ മൃതദേഹം വീട്ടിൻെറ മച്ചിന് മുകളിൽ വച്ച ശേഷം പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.
ശാന്തകുമാരിയെ റഫീക്കയാണ് വീട്ടിനുള്ളിലേക്ക് വിളിച്ചുവരുത്തിയത്. മകൻ ഷെഫീക്ക് ചുറ്റിക കൊണ്ട് തലക്കടിച്ചു. കഴുത്തു ഞെരിച്ച് മരണം ഉറപ്പാക്കിയ ശേഷമാണ് മൃതദേഹം ഒളിപ്പിച്ചത്. ശാന്തകുമാരിയെ കാണാതായതിനെ തുടർന്നാണ് അന്വേഷണം നാട്ടുകാർ തുടങ്ങിയത്.
വാടകക്കാരും അപ്രത്യക്ഷമായതോടെ സംശയം ബലപ്പെട്ടു. ടൂറിസ്റ്റ് ബസ്സിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതികളെ കഴക്കൂട്ടത്ത് വച്ച് വിഴിഞ്ഞം പോലിസ് പിടികൂടിയത്. പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് മറ്റൊരു വീട്ടിൽ വാടകക്ക് താമസിക്കുമ്പോള്‍ 14 വയസ്സുകാരിയെയും തലക്കടിച്ച് കൊലപ്പെടുത്തിയ കാര്യം പ്രതികള്‍ വെളിപ്പെടുത്തുന്നത്. കോവളം പൊലീസെടുത്ത കേസ് തെളിയിക്കപ്പെടാതെ കിടക്കുകയായിരുന്നു. ശാന്തകുമാരിയെ കൊലപ്പെടുത്തിയ ഇതേ ചുറ്റിക കൊണ്ടാണ് പെണ്‍കുട്ടിയെും കൊലപ്പെടുത്തിയത്.