ഇപ്പോൾ നിങൾ കണ്ടത് കഴിഞ്ഞ ദിവസം ഗൾഫ് ഓഫ് ഏദനിൽ ഹൂതി ആക്രമണത്തെത്തുടർന്ന് തീപിടിച്ച ബ്രിട്ടീഷ്
എണ്ണക്കപ്പലിനെ രക്ഷപ്പെടുത്തിയ ഇന്ത്യൻ നാവിക സേന അഗ്‌നിരക്ഷാസംഘത്തിന് കപ്പലിന്റെ
ക്യാപ്റ്റൻ നന്ദിയറിയിക്കുന്ന വീഡിയോ ആണ്
ഗൾഫ് ഓഫ് ഏദനിൽ ഹൂതി ആക്രമണത്തെത്തുടർന്ന് തീപിടിച്ച ബ്രിട്ടീഷ് എണ്ണക്കപ്പലിനെ വൻ ദുരന്തത്തിൽ നിന്നും രക്ഷിച്ചത് ഐഎൻഎസ് വിശാഖപട്ടണമെന്ന ഇന്ത്യൻ നാവിക സേനയുടെ പടക്കപ്പലാണ്. വെള്ളിയാഴ്ച രാത്രിയാണ് ബ്രിട്ടീഷ് എണ്ണക്കപ്പലായ ‘മാർലിൻ ലുവാണ്ട’യ്ക്ക് നേരെ ആക്രമണമുണ്ടായത്. തീ പടർന്ന് പിടിച്ച കപ്പലിനെ അതി സാഹസികമായാണ് ഇന്ത്യൻ നാവിക സേന രക്ഷപ്പെടുത്തിയത്. തീ കെടുത്താൻ സഹായിച്ച ഇന്ത്യൻ നാവികസേനയിലെ അഗ്‌നിരക്ഷാസംഘത്തിന് നന്ദിയറിക്കുന്ന ഇ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുകയാണ്. കപ്പലിലെ 22 ജീവനക്കാർ ഇന്ത്യക്കാരാണ്.
‘ഇന്ത്യൻ നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎൻഎസ് വിശാഖപട്ടണത്തിന് നന്ദി. കപ്പലിൽ പടർന്ന തീയണയ്ക്കാമെന്ന പ്രതീക്ഷ ഞങ്ങൾക്ക് നഷ്ടമായിരുന്നു. തീ കെടുത്താനെത്തിയ ഇന്ത്യൻ നാവികസേനയിലെ എല്ലാ വിദഗ്ദ്ധർക്കും അഭിനന്ദനമറിയിക്കുന്നു. ഞങ്ങളെ സഹായിക്കുന്നതിനായി ഇന്ത്യൻ നാവികസേനയ്ക്ക് ബുദ്ധിമുട്ടേണ്ടി വന്നു’, എന്നാണ് വിഡിയോയിൽ പറയുന്നത് .
ആറ് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് പത്ത് പേരടങ്ങുന്ന അഗ്‌നിരക്ഷാസംഘം കപ്പലിലുണ്ടായ തീ പൂർണമായും അണച്ചതായി ഇന്ത്യൻ നാവികസേന അറിയിച്ചു. വീണ്ടും തീപിടിത്തമുണ്ടാകാൻ സാധ്യതയുണ്ടോയെന്ന കാര്യം സംഘം പരിശോധിച്ചുവരികയാണ്. ബ്രിട്ടൺ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയുടെ ഉടമസ്ഥതയിലുള്ള എണ്ണക്കപ്പലിനുനേരെ മിസൈലാക്രമണം നടത്തിയത് ഹൂതി വിമതരാണെന്ന് യുഎസ് സെൻട്രൽ കമാൻഡ് പറഞ്ഞു. ചെങ്കടലിലൂടെ സഞ്ചരിക്കുന്ന ഇസ്രായേൽ, ഇസ്രായേൽ സഖ്യ രാഷ്ട്രങ്ങളുടെ കപ്പലിന് നേരെയും ഹൂതികളുടെ ആക്രമണം തുടർക്കഥയാവുകയാണ്.
നേരത്തെ ചെങ്കടലിൽ ഒരു അമേരിക്കൻ ചരക്കു കപ്പലിനു നേരെയും ഹൂതികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് അമേരിക്കൻ സേനയാണ് രക്ഷയ്‌ക്കെത്തിയത് . അമേരിക്കൻ നാവികസേനയുടെ കപ്പലിനെയും ലക്ഷ്യമാക്കി മിസൈൽ എത്തിയെങ്കിലും അവയെ തകർത്തു. കഴിഞ്ഞ ഡിസംബറിൽ ഹൂതി വിമതർ മിസൈൽ ആക്രമണം നടത്തിയ എണ്ണക്കപ്പലിൽ 25 ഇന്ത്യക്കാരുണ്ടായിരുന്നു. ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ഇസ്രായേൽ, ഇസ്രായേൽ സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾക്കു നേരെ ഹൂതികൾ ആക്രമണം നടത്തുന്നത്.