ദില്ലി : രാജ്യത്ത് 110 ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസനം നടപ്പാക്കുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ പ്രധാനമന്ത്രി പറഞ്ഞു. 7000 പദ്ധതികൾ ഇതിന് കീഴിൽ കണ്ടെത്തിയെന്നും വിവിധ അടിസ്ഥാനസൗകര്യങ്ങൾ സംയോജിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2 കോടി വീടുകളിൽ ഒരു വർഷത്തിൽ കുടിവെള്ളം എത്തിച്ചു. 6 ലക്ഷം ഗ്രാമങ്ങളിൽ ഒപ്റ്റിക്കൽ ഫൈബർ എത്തിക്കും. 1000 ദിവസത്തിനുള്ളിൽ ഇത് പൂർത്തിയാക്കും. ദേശീയ ഡിജിറ്റൽ ആരോഗ്യ മിഷൻ വഴി എല്ലാവർക്കും ആരോഗ്യ ഐഡി കാർഡ് നല്കുമെന്ന് അദ്ദേഹം വ്യക്തമാക്കി .
അതേസമയം , കോവിഡ് പ്രതിരോധ മരുന്ന് എത്രയും വേഗം തയ്യാറാക്കാൻ നടപടികൾ ആരംഭിച്ചതായി അദ്ദേഹം പറഞ്ഞു . മരുന്നുകളുടെ പരീക്ഷണം തുടരുകയാണ്. ഇവ വിതരണം ചെയ്യാനുള്ള രൂപരേഖയും തയ്യാറാണ്. ജമ്മു കാശ്മീരിൽ തെരഞ്ഞെടുപ്പ് നടത്തും. മണ്ഡലപുനർനിർണ്ണയത്തിനു ശേഷം തെരഞ്ഞെടുപ്പ് നടത്തുമെന്നും കാശ്മീരിനെ വികസനത്തിന്റെ പാതയിലെത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിൻറെ പുരോഗതിയെ ലോകം ഉറ്റുനോക്കുകയാണ്. കർഷകരെ സ്വയം പര്യാപ്തരാക്കിയത് രാജ്യത്തിൻറെ നേട്ടമായി ഭവിച്ചു. ആയുധ നിർമ്മാണത്തിലും സ്വയം പര്യാപ്ത ഉറപ്പാക്കും . പ്രൊജക്ട് ടൈഗർ പോലെ പ്രൊജക്ട് ലയൺ എന്ന പേരിൽ സിംഹ സംരക്ഷണ പദ്ധതി നടപ്പിലാക്കും. മെയ്ക്ക് ഇൻ ഇന്ത്യ എന്നതിനപ്പുറം മെയ്ക്ക് ഫോർ വേൾഡും നടപ്പാക്കുമെന്നും ലോകം ഇന്ത്യയെ ആശ്രയിക്കുന്ന കാലം വിദൂരമല്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
തത്വമയി ടിവിയിലും ന്യൂസിലും ദില്ലിയിൽ നടക്കുന്ന സ്വതന്ത്ര ദിനാഘോഷ പരിപാടികൾ തത്സമയം കാണാം