മുംബൈ: കൊറോണ ദുരിതാശ്വാസ ഫണ്ടിലേക്ക് വലിയ തുക സംഭാവന ചെയ്‌ത് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രിയുടെയും ദുരിതാശ്വാസ നിധിയിലേക്കായി 25 ലക്ഷം രൂപ വീതം ആകെ അൻപത് ലക്ഷം രൂപയാണ് സച്ചിന്‍ സംഭാവനയായി നല്‍കുന്നത്. നിലവിലെ വിവരമനുസരിച്ച് കൊറോണ നിര്‍മാര്‍ജനത്തിനായി ഒരു ഇന്ത്യന്‍ കായികതാരം നല്‍കുന്ന ഏറ്റവും ഉയര്‍ന്ന തുകയാണിത്. കായികലോകത്തു നിന്നടക്കമുള്ള നിരവധി സെലിബ്രിറ്റികള്‍ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സഹായവുമായി സര്‍ക്കാരിന് മുന്നില്‍ നേരത്തെ തന്നെ എത്തിയിരുന്നു.
പൂനെ ആസ്ഥാനമായുള്ള ഒരു എന്‍.ജി.ഒ മുഖാന്തിരം എം.എസ് ധോണി ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. 4000 ഫേസ് മാസ്‌കുകളാണ് പഠാന്‍ സഹോദരന്മാര്‍ ( ഇര്‍ഫാന്‍ പഠാന്‍, യൂസഫ് പഠാന്‍) സംഭാവന ചെയ്‌തത്. ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാഗുംലി 50 ലക്ഷം രൂപയുടെ അരി സാമ്പത്തികമായി പിന്നോട്ടു നില്‍ക്കുന്നവരിലേക്ക് എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതുകൂടാതെ, ഗുസ്‌തി താരമായ ബജ്‌രംഗ് പൂനിയ, സ്പ്രിന്റര്‍ ഹിമ ദാസ് എന്നിവര്‍ തങ്ങളുടെ ഒരുമാസത്തെ ശമ്പളം കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുമെന്ന് അറിയിച്ചു.