ലോകത്തിനു മുന്നിൽ നാണംകെടും വിധം പുതിയ കൊറോണ വൈറസിന്റെ ഉദ്ഭവത്തിനു കാരണമായിട്ടും പാഠം പഠിക്കാതെ ചൈന. രാജ്യത്തെ ഏറ്റവും വലിയ നായ ഇറച്ചി മേള യുലിൻ നഗരത്തിൽ ഇത്തവണയും മുടങ്ങാതെ ആരംഭിച്ചു. ജൂൺ 21 മുതൽ 30 വരെയാണ് കുപ്രസിദ്ധമായ മേള. നായ ഇറച്ചി വാങ്ങുന്നതിന് ആയിരങ്ങളാണ് മേളയ്ക്കെത്തുക.
വുഹാനിലെ മാംസച്ചന്തയിൽനിന്നാണ് ലോകത്തെ ഞെട്ടിച്ച പുതിയ കൊറോണ വൈറസിന്റെ വരവെന്നു കണ്ടെത്തിയിരുന്നു. അതിനു പിന്നാലെ വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതിനു ചൈന നിയന്ത്രണവും കൊണ്ടുവന്നിരുന്നു. ഇറച്ചിക്കു വേണ്ടി വിൽക്കേണ്ട മൃഗങ്ങളുടെ പട്ടികയിൽനിന്ന് നായയെ ഒഴിവാക്കാൻ കാർഷിക വകുപ്പ് തീരുമാനവുമെടുത്തു. നിലവിൽ വളർത്തു മൃഗമായി മാത്രമേ നായ്ക്കളെ ഉപയോഗിക്കാവൂ എന്നാണു നിർദേശം. ഇതെല്ലാം കാറ്റിൽപ്പറത്തിയാണ് മേള ആരംഭിച്ചിരിക്കുന്നത്.
അതിനിടെ, ഇക്കഴിഞ്ഞ ഏപ്രിലിൽ ഷെൻജേൻ നഗരം നായ ഇറച്ചി നിരോധിക്കുകയും ചെയ്തു. ചൈനയിൽ ആദ്യമായിട്ടായിരുന്നു ഇത്തരമൊരു നിരോധനം. എന്നിട്ടും മറ്റു നഗരങ്ങൾ പാഠം പഠിച്ചില്ല. മാത്രവുമല്ല കോവിഡ് രണ്ടാം വരവിന്റെ സൂചനകൾ ലഭിച്ചിട്ടും ആയിരങ്ങൾ ഒത്തു ചേരാനുള്ള സാഹചര്യമൊരുക്കിയിരിക്കുകയാണു ചൈന. കോവിഡിനു വിരുന്നൊരുക്കുന്നതിനു സമാനമാണിതെന്നാണ് മൃഗസ്നേഹികൾ വിമർശിക്കുന്നത്.