വാഷിംഗ്ടണ്‍ ഡിസി: ലോകത്ത് കോവിഡ് വൈറസ് ബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം 12,00,372 പേര്‍ക്കാണ് വൈറസ് ബാധയുള്ളത്. കൂടാതെ , കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,675 ആയി. 24 മണിക്കൂറിനിടെ 83,710 പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 5,501 പേര്‍ക്കാണ് ഈ സമയത്ത് ജീവന് നഷ്ടപ്പെട്ടത്. അമേരിക്കയില്‍ വൈറസ് ബാധിതര്‍ 3,10,286 ആയി. 1,048 പേര്‍ക്കാണ് പുതുതായി ജീവന് നഷ്ടപ്പെട്ടത്.
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ രോഗബാധിതരിലുണ്ടാകുന്ന വര്‍ധനവാണ് രാജ്യത്തിന് പ്രധാന തലവേദന സൃഷ്ടിക്കുന്നത്.1,13,704 പേര്‍ക്കാണ് ന്യൂയോര്‍ക്കില്‍ വൈറസ് ബാധിച്ചത്. ഇതില്‍ 3,565 പേര് മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 347 പേര് ന്യൂയോര്‍ക്കില്‍ മാത്രം മരണപ്പെട്ടു. ന്യൂജേഴ്സിയിലാകട്ടെ 200 പേരാണ് പുതുതായി മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണത്തില്‍ ഇറ്റലിയെ പിന്തള്ളി സ്പെയിന് രണ്ടാമത്തെത്തി.1,26,168 പേര്‍ക്ക് വൈറസ് ബാധിച്ച സ്പെയിനില്‍ 11,974 പേര്‍ക്ക് ജീവന് നഷ്ടപ്പെട്ടു. 749 പേരാണ് പുതുതായി ഇവിടെ മരിച്ചത്. ഇറ്റലിയില്‍ വൈറസ് ബാധിതരുടെ എണ്ണം 1,24,632 ഉയര്‍ന്നപ്പോള്‍ ജര്‍മനിയില്‍ 96,092 പേര്‍ക്കും ഫ്രാന്‍സില്‍ 89,953 പേര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ യഥാക്രമം 15,362 ഉം 1,444 ഉം, 7,560 മാണ് മരണസംഖ്യ.ഫ്രാന്‍സില്‍ 1,053 പേര് കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടു. ബ്രിട്ടനിലും വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. 41,903 പേര്‍ക്കാണ് ഇവിടെ വൈറസ് ബാധയുള്ളത്. പുതുതായി 708 പേര്‍കൂടി മരണത്തിനു കീഴടങ്ങിയതോടെ 4,313 ആയി ഇവിടുത്തെ മരണ സംഖ്യ ഉയര്‍ന്നു.