ദില്ലി: ബോളിവുഡ് താരം സഞ്ജയ് ദത്തിന് ശ്വാസകോശാര്‍ബുദം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ടുകള്‍.
ഇതേ തുടർന്ന് വിദഗ്ദ്ധചികിത്സയ്ക്കായി നടനെ യു എസിലേക്ക് കൊണ്ടുപോകാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സഞ്ജയ് ദത്തിന് ആദ്യം കോവിഡ് ബാധയാണെന്നാണ് കരുതിയിരുന്നത്.
ഇതേ തുടര്‍ന്ന് അദ്ദേഹത്തെ കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കുകയും പരിശോധനാഫലം നെഗറ്റീവ് ആകുകയും ചെയ്തതോടെ നടത്തിയ പരിശോധനകളിലാണ് അദ്ദേഹത്തിന് ശ്വാസകോശാര്‍ബുദമാണെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.
ആഗസ്റ്റ് എട്ടിനായിരുന്നു 61കാരനായ സഞ്ജയ് ദത്തിനെ മുംബയ് ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അതേസമയം, ചികിത്സയ്ക്കായി താന്‍ ജോലിയില്‍ നിന്ന് ചെറിയ ഇടവേള എടുക്കുകയാണെന്ന് വ്യക്തമാക്കി സഞ്ജയ് ദത്ത് ട്വീറ്റ് ചെയ്തിരുന്നു. കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഒപ്പമുണ്ടെന്നും ആരും പരിഭ്രമിക്കേണ്ടെന്നും എത്രയും വേഗം തന്നെ താന്‍ തിരിച്ചു വരുമെന്നും സഞ്ജയ് ദത്ത് ട്വിറ്ററില്‍ കുറിച്ചു.

