Thursday, May 2, 2024
spot_img

മദ്യം ലഭിച്ചില്ല ; സാനിറ്റൈസർ കുടിച്ചു ; ആന്ധ്രയിൽ ഒൻപത് മരണം

അമരാവതി: മദ്യം ലഭിക്കാത്തതിനെ തുടർന്ന് സാനിറ്റൈസര്‍ കുടിച്ച ഒന്‍പതു പേര്‍ മരിച്ചു. ആന്ധ്രപ്രദേശിലെ പ്രകാശം ജില്ലയിലാണ് സംഭവം. ലോക്ക് ഡൗണിനെ തുടർന്ന് പ്രദേശത്ത് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. ഇതേ തുടർന്ന് ഇവർ സാനിറ്റൈസർ കുടിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

മൂന്നു പേര്‍ ഇന്നലെയും ആറു പേര്‍ ഇന്നുമായാണ് മരിച്ചത്. മരിച്ചവരില്‍ മൂന്നു പേര്‍ അടുത്തുള്ള ക്ഷേത്രത്തിനു സമീപമുള്ള യാചകരാണ്. ഇന്നലെ രാത്രി ഇവര്‍ക്കു കടുത്ത വയറുവേദന അനുഭവപ്പെട്ടു. ഒരാള്‍ സ്ഥലത്തുവച്ചു തന്നെ മരിച്ചു. രണ്ടു പേരെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിക്കുകയായിരുന്നു.

സാനിറ്റൈസര്‍ കുടിച്ച മറ്റൊരാള്‍ വീട്ടില്‍ ബോധരഹിതനായി വീഴുകയായിരുന്നു. ആശുപത്രിയിലേക്കു മാറ്റിയെങ്കിലും മരിച്ചു. ആറു പേരെ ഇന്നു പുലര്‍ച്ചെയാണ് സമാനമായ ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കൂടുതല്‍ പേര്‍ ഇതേ ലക്ഷണങ്ങളോടെ മറ്റ് ആശുപത്രികളില്‍ എത്തിയിട്ടുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പൊലീസ് വ്യക്തമാക്കി . മേഖലയിലെ കടകളില്‍നിന്നുള്ള സാനിറ്റൈസര്‍ പിടിച്ചെടുത്ത് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. സാനിറ്റൈസര്‍ മാത്രമാണോ മറ്റു കെമിക്കലുകളില്‍ ചേര്‍ത്താണോ ഇവര്‍ കഴിച്ചതെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് പൊലീസ് കൂട്ടിച്ചേർത്തു.

Related Articles

Latest Articles