ലണ്ടന്‍ : അമേരിക്കയ്ക്ക് പിന്നാലെ, കോവിഡ് പ്രതിരോധത്തിനുള്ള മാസ്ക്കിനെതിരെ , ബ്രിട്ടനിലും ജർമ്മനിയിലും ശക്തമായ പ്രതിഷേധം. സ്വേച്ഛാധിപത്യത്തിന്റെ പുതിയ മുഖമാണ് മാസ്‌ക് എന്നാണ് ബ്രിട്ടനിലെ പ്രതിഷേധക്കാര്‍ പറയുന്നത്. മാസ്‌ക് ഞങ്ങളെ അടിമകളാക്കുകയാണ്, സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണിത്, മാസ്‌ക് മുഖമില്ലാതാക്കുന്നു തുടങ്ങിയ മുദ്രാവാക്യങ്ങളുമായാണ് പ്രതിഷേധക്കാര്‍ തെരുവില്‍ നിറയുന്നത്. അമേരിക്കയ്ക്ക് പിന്നാലെ ജൂലൈ അവസാനമാണ് ബ്രിട്ടനില്‍ പൊതുസ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയത്.
ആന്റി മാസ്‌ക് പ്രതിഷേധത്തില്‍ ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. ശനിയാഴ്ച ലണ്ടനിലെ ഹൈഡ് പാര്‍ക്കില്‍ ഒത്തുകൂടിയ പ്രതിഷേധക്കാര്‍ ഡൗണിങ് സ്ട്രീറ്റിലേക്ക് മാര്‍ച്ച് നടത്തി. പ്രതിഷേധ റാലിയില്‍ പങ്കെടുത്തവരില്‍ ഭൂരിഭാഗവും മാസ്‌ക് ധരിച്ചിരുന്നില്ല.
അതേസമയം ‘സ്വാതന്ത്യം വേണം’ മഹാമാരിയുടെ പേരിലുള്ള നിയന്ത്രണം അവസാനിപ്പിച്ച് സ്വാതന്ത്ര്യം തിരിച്ചു തരണം എന്നാവശ്യപ്പെട്ടാണ് ജര്‍മനിയിലെ പ്രതിഷേധം.തലസ്ഥാനമായ ബെര്‍ലിനില്‍ ആയിരക്കണക്കിനാളുകളാണ് മാസ്‌ക് നിര്‍ബന്ധമാക്കിയതിനെതിരെയും കൊറോണ വൈറസ് പ്രതിരോധത്തിനെതിരെയും പ്രതിഷേധിച്ചത്.
ലോകമൊട്ടാകെ കോവിഡിനെതിരെ പോരാടാനുള്ള ഫലപ്രദമായ മാർഗമായിട്ടാണ് മാസ്ക്കിനെ അംഗീകരിച്ചിട്ടുള്ളത്. ഏഷ്യന്‍ രാജ്യങ്ങള്‍ തുടക്കം മുതല്‍ തന്നെ മാസ്‌ക് ശീലമാക്കിയിരുന്നു. എന്നാല്‍ പാശ്ചാത്യ രാജ്യങ്ങള്‍ മാസ്‌കിനെതിരായിരുന്നു. രോഗവ്യാപനം തീവ്ര മായി തുടങ്ങിയതിനു പിന്നാലെയാണ് ലോകാരോഗ്യ സംഘടന പോലും മാസ്‌ക് രോഗപ്രതിരോധത്തിന് ഫലപ്രദമാണെന്ന് പറഞ്ഞത്.
എന്നാൽ , രോഗവ്യാപനം രണ്ടാം തരംഗം ശക്തപ്രാപിക്കുമ്പോഴും യൂറോപ്യന്‍ രാജ്യങ്ങളില്‍ പലയിടത്തും മാസ്‌ക് ഉപയോഗിക്കാന്‍ ആളുകള്‍ തയ്യാറാകുന്നില്ല. മാസ്‌ക് മാത്രമല്ല, രോഗപ്രതിരോധത്തിനായുള്ള നിയന്ത്രണങ്ങളൊന്നും അംഗീകരിക്കാത്ത വലിയ വിഭാഗം ജനങ്ങളാണുള്ളത്.വ്യക്തി സ്വാതന്ത്ര്യത്തിനുമേല്‍ ഭരണകൂടം കൈകടത്തുന്നു എന്ന വികാരമാണ് ഇവർക്കുള്ളത് .