ഇന്ത്യ സമൂഹവ്യാപനത്തിന്റെ അവസ്ഥയിലേക്ക് ഇതുവരെയും എത്തിയിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. മുംബൈയിലേയും ദില്ലി യിലേയും കേസുകളുടെ എണ്ണം ഉയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതോടെയാണ് വ്യക്തതയുമായി ഇന്ത്യന്‍ കൗണ്‍സിൽ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നോട്ടു വന്നത് .
“സാമൂഹിക വ്യാപനം എന്താണെന്ന നിര്‍വചനത്തെ കുറിച്ച് ചര്‍ച്ച തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. എന്താണ് സാമൂഹിക വ്യാപനമെന്ന് ലോകാരോഗ്യ സംഘടന ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്ത്യയില്‍ അങ്ങനെയൊന്ന് സംഭവിച്ചിട്ടില്ല. ഒരു ശതമാനത്തില്‍ കുറവ് പേര്‍ക്കാണ് രോഗബാധയുണ്ടായത്. നഗരങ്ങളിലെ കണ്ടെയ്‌ന്‍മെന്‍റ് സോണുകളില്‍ രോഗികളുടെ എണ്ണം ഈ ശരാശരിയിലും അല്‍പം കൂടുതലാണ്. എങ്കിലുമത് സാമൂഹിക വ്യാപനത്തിന്റെ ഘട്ടത്തിലെത്തിയിട്ടില്ല,” ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ബല്‍റാം ഭാര്‍ഗവ പറഞ്ഞു.