ദില്ലി : തുടർച്ചയായി നാലാം തവണയും രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരമായി ഇൻഡോറിനെ തിരഞ്ഞെടുത്തു. മികച്ച നഗരങ്ങളെ കണ്ടെത്താനുള്ള കേന്ദ്ര നഗരകാര്യ മന്ത്രാലയത്തിന്റെ ‘സ്വച്ഛ് സർവേക്ഷൺ 2020’ സർവേയിലാണ് ഇൻഡോറിനെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുത്തത്. അതേസമയം, ഗുജറാത്തിലെ സൂററ്റ് രണ്ടാമതും മഹാരാഷ്‌ട്രയിലെ നവി മുംബൈയും
ഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
ആകെ 129 പുരസ്‌കാരങ്ങളാണ് നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും ലഭിച്ചത് . വാരണാസി രാജ്യത്തെ മികച്ച ഗംഗാ പട്ടണമായി തിരഞ്ഞെടുക്കപ്പെട്ടു, തുടർന്ന് കാൺപൂർ, മുൻഗെർ, പ്രയാഗ്രാജ്, ഹരിദ്വാർ എന്നിവയും പട്ടികയിൽ ഇടം നേടി. ഒരു ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുളള നഗരങ്ങളിൽ മഹാരാഷ്‌ട്രയിലെ കരാട് ഒന്നാമതെത്തി. നൂറിലധികം നഗര തദ്ദേശസ്ഥാപനങ്ങളുള്ള സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ ഛത്തിസ്‌ഗഢ് മികച്ച വൃത്തിയുള്ള സംസ്ഥാനമായി തിരഞ്ഞെടുക്കപ്പെട്ടു.
‘സ്വച്ഛ് മഹോത്‌സവ് ആദ്യ ഭാഗത്തിൽ മൈസൂർ ആയിരുന്നു വിജയി. എന്നാൽ പിന്നീട് തുടർച്ചയായി നാല് വർഷങ്ങളിലായി നടന്ന സർവേയിൽ ഇൻഡോറാണ് ഒന്നാം സ്ഥാനത്തുള്ളത് .സംസ്ഥാനങ്ങളെ രണ്ട് വിഭാഗങ്ങളിലായാണ് സർവേ പരിഗണിച്ചത്. നൂറിലേറെ പ്രാദേശിക ഭരണകൂടമുളളവയും നൂറിൽ താഴെ പ്രാദേശിക ഭരണകൂടമുളളവയും എന്നിവയാണ് അവ . വിജയികളായ നഗരങ്ങൾക്കും സംസ്ഥാനങ്ങൾക്കും കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി സമ്മാനങ്ങൾ വിതരണം ചെയ്‌തു.