ലക്നൗ : വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി യുപിയിലെ ഫത്തേഗഡ് ജില്ലയിലെ കൈമഗഞ്ച് പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. യുപിയിലെ ഫറൂഖാബാദ് ലോക്സഭാ മണ്ഡലം ഇൻഡി മുന്നണി സ്ഥാനാർത്ഥി നേവൽ കിഷോർ ഷക്യയ്‌ക്ക് വേണ്ടി വോട്ടഭ്യർത്ഥിക്കുന്നതിനിടെയായിരുന്നു മറിയ അലം ഖാൻ വിവാദ പരാമർശം നടത്തിയത്.
വോട്ട് ജിഹാദിനായി നാം എല്ലാവരും തയാറെടുക്കേണ്ടതുണ്ട്. ബിജെപി സർക്കാരിനെ രാജ്യത്ത് നിന്ന് തുരത്താൻ ഇതുമാത്രമാണ് പോംവഴിയെന്ന് മറിയ അലം ഖാൻ പറയുന്നു. ബിജെപിയുടെ ഭരണത്തിന് കീഴിൽ ഭരണഘടനയും ജനാധിപത്യവും മാത്രമല്ല, മനുഷ്യരാശി തന്നെ അപകടത്തിലാണ്. രാജ്യത്തെയും രാജ്യത്തിന്റെ സംസ്കാരത്തെയും സംരക്ഷിക്കാൻ വിവേകപൂർണമായി വോട്ട് രേഖപ്പെടുത്തണമെന്നും മറിയ അലം ഖാൻ കൂട്ടിച്ചേർത്തു. കൂടാതെ, ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ വെറുക്കണമെന്നും ബഹിഷ്കരിക്കണമെന്നും മറിയം ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് സൽമാൻ ഖുർഷിദിന്റെ അനന്തരവളാണ് മറിയ അലം ഖാൻ. വിവാദ പ്രസംഗം നടത്തുന്ന വേളയിൽ സൽമാൻ ഖുർഷിദും വേദിയിലുണ്ടായിരുന്നു.