ബെയ്ജിങ്: മഹാമാരികള്‍ക്കെതിരായ പോരാട്ടത്തിന് അന്തരാഷ്ട്ര സഹകരണം ആവശ്യമാണെന്ന് ചൈനയുടെ ബാറ്റ് വുമണ്‍ ഷി ഷെങ്‌ലി. വവ്വാലുകളിലെ കൊറോണ വൈറസുകളെ കുറിച്ചുള്ള പഠനത്തിലൂടെ പ്രശസ്തയാണ് വുഹാന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി ഡയറക്ടര്‍ ഷി.
‘വൈറസുകളെക്കുറിച്ചുള്ള ഗവേഷണത്തിന് ശാസ്ത്രജ്ഞരും സര്‍ക്കാരുകളും സുതാര്യമായും പരസ്പര സഹകരണത്തോടെയും പ്രവര്‍ത്തിക്കണമെന്ന് അവര്‍ പറയുന്നു. ശാസ്ത്രം രാഷ്ട്രീയവല്‍ക്കരിക്കുപ്പെടുന്നത് അത്യന്തം ഖേദകരമാണ്’, ഷി പറയുന്നു. ലോകം നിലവില്‍ അഭിമുഖീകരിക്കുന്ന കൊറോണ വൈറസ് എന്ന വെല്ലിവിളി വലിയൊരു വിപത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണെന്നും ഷി മുന്നറിയിപ്പ് നല്‍കുന്നു. ചൈനീസ് ടെലിവിഷന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവർ.
‘അടുത്ത മഹാമാരിയില്‍നിന്ന് മനുഷ്യരെ തടയാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പ്രകൃതിയിലെ വന്യമൃഗങ്ങളില്‍നിന്നുള്ള ഇത്തരം അജ്ഞാത വൈറസുകളെ കുറിച്ച് മുന്‍കൂട്ടി പഠിക്കണം, മുന്നറിയിപ്പുകള്‍ നല്‍കണം. അതുപഠിക്കാന്‍ നാം തയ്യാറായില്ലെങ്കില്‍ വീണ്ടുമൊരു പൊട്ടിത്തെറി ഉണ്ടായേക്കാം.’ ഷി പറഞ്ഞു.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് ആരംഭിച്ച സമയത്താണ് ഷിയുടെ അഭിമുഖവും സിജിടിഎന്‍ ടെലിവിഷന്‍ ചാനലില്‍ സംപ്രേഷണം ചെയ്തിരിക്കുന്നത്. ചൈനയിലെ ഉന്നതോദ്യോഗസ്ഥര്‍ ബെയ്ജിങ്ങില്‍ നടത്തുന്ന വാര്‍ഷികസമ്മേളനമാണ് എന്‍പിസി.