കേരളീയ സമൂഹത്തിന് നവോത്ഥാന വെളിച്ചം പകര്‍ന്ന സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീ നാരായണഗുരു. ജാതി മത ചിന്തകള്‍ക്ക് അപ്പുറമുള്ള ഒരു സമൂഹത്തെ സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് ഗുരുദേവന് ഉണ്ടായിരുന്നത്. ഒരു ജാതിയും ഒരു മതവും മതി മനുഷ്യന് എന്ന് ആഹ്വാനത്തോടെ അറിവ് ആയുധമാക്കി ജാതിയുടേയും മതത്തിന്റേയും തൊട്ടുകൂടായ്മയെ അദ്ദേഹം മറികടന്നു. കര്‍മ്മത്തിൻ്റെ പ്രാധാന്യം നൽകിയ ഗുരുദേവൻ ജാതിമതഭേദ്യമെന്യേ ഈ ലോകത്തുളള എല്ലാവരുടെയും വഴികാട്ടിയാണ്.
ജാതി ചിന്തികളും തൊട്ടുകൂടായ്മയും കൊടികുത്തി വാണിരുന്ന കേരളത്തിൽ ഗുരുസന്ദേശം പുതിയ ഒരു വീക്ഷണ വാതിലാണ് തുറന്നിട്ടത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന എന്ന ദര്‍ശനം മനുഷ്യരാശിയെ മാറ്റിമറിച്ചു. എല്ലാ മതങ്ങളുടേയും സാരം ഒന്നു തന്നെയാണെന്നും അതുകൊണ്ട് മതം പലതല്ല; ഒന്നാണെന്നുമാണ് ഗുരു പഠിപ്പിച്ചത്. മാനവരാശിക്ക് മഹത്തായ ജീവിത സന്ദേശം നൽകിയ ഗുരുദേവനെ സ്മരിക്കുന്നത് ഇന്നത്തെ കാലത്ത് അനിവാര്യമായ ഒന്നു തന്നെയാണ്.
ഏതെങ്കിലും ഒരു ആശയത്തെ മുന്നിൽവെച്ച് അതിനനുസരിച്ച് ജീവിക്കാനല്ല, ജീവിതത്തെ തെളിച്ചമുള്ളതാക്കുന്ന ആശയങ്ങളെ കാലത്തിനനുസരിച്ച് തിരുത്തി സ്വീകരിക്കാനാണ് അദ്ദേഹം പറഞ്ഞത്. അതുകൊണ്ടുതന്നെ അദ്ദേഹം ഏതെങ്കിലും ഒരു ദർശനത്തിന്റെ വക്താവായില്ല. മറിച്ച് ജീവിതത്തിന്റെ വക്താവാകുകയാണ് ചെയ്തത്.