കൊച്ചി: നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണംതട്ടാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഷംന ഇന്ന് കൊച്ചിയിലെത്തും. ഹൈദരബാദിൽ നിന്ന് വരുന്നതിനാൽ തന്നെ ഷംന ഇന്ന് മുതൽ ഹോം ക്വാറന്റീനിൽ ആയിരിക്കും. അതുകൊണ്ട് തന്നെ ഓൺലൈൻ വഴി ഷംനയുടെ മൊഴി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. കേസിൽ സിനിമാ മേഖലയിൽ നിന്ന് ആരെങ്കിലും ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കം ചോദിച്ചറിയും. അറസ്റ്റിലായ പ്രതികളുമായുള്ള തെളിവെടുപ്പും ഇന്നുണ്ടാകുമെന്നാണ് വിവരം. അങ്ങനെയെങ്കിൽ പ്രതികളെ ഷംനയുടെ മരടിലെ വീട്ടിലെത്തിക്കും.
പെൺകുട്ടികളെ പൂട്ടിയിട്ട് സ്വർണവും പണവും തട്ടിയെടുത്തതിന് പ്രതികൾക്കെതിരെ മൂന്ന് കേസുകൾ കൂടി പൊലീസ് ചാർജ് ചെയ്‌തിട്ടുണ്ട്. ആൾമാറാട്ടം നടത്തി വിവാഹ അഭ്യർത്ഥനയുമായി സമീപിച്ചു, ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചു തുടങ്ങി ഷംന കാസിം നൽകിയ പരാതിയിൽ അന്വേഷണം ഊർജിതമാണ്. മുഖ്യപ്രതി റഫീഖ് അടക്കം ഏഴുപേർ ഇതുവരെ പിടിയിലായി. അതിനിടയിലാണ് പരാതികാരിയായ ഷംന ഇന്ന് ഹൈദരാബാദിൽ നിന്ന് കൊച്ചിയിൽ എത്തുന്നത്.
സംഭവത്തിൽ ഉൾപ്പെട്ട ഹെയർ സ്റ്റൈലൈസിറ്റിനെ ഇതുവരെ പൊലീസ് ചോദ്യം ചെയ്തിട്ടില്ല. ഇയാൾ വഴി പ്രതികൾക്ക് സിനിമ മേഖലയുമായി ബന്ധം ഉണ്ടെന്നാണ് സൂചന. പ്രതികൾ തട്ടിപ്പിന് ഇരയാക്കിയ പതിനെട്ട് പെൺകുട്ടികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.