തിരുവനന്തപുരം : സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏർപ്പെടുത്തേണ്ടതില്ലെന്ന് മന്ത്രിസഭാ യോഗം തീരുമാനിച്ചു. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത് അപ്രയോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്‍. രോഗവ്യാപനം കൂടിയ മേഖലകളില്‍ നിയന്ത്രണം കര്‍ശനമാക്കാനും യോഗം തീരുമാനിച്ചു.ഓണ്‍ലൈനിലൂടെയായിരുന്നു പ്രത്യേക മന്ത്രിസഭായോഗം ചേര്‍ന്നത്. ചരിത്രത്തിലാദ്യമായാണ് ഇത്തരത്തിൽ യോഗം ചേര്‍ന്നത്.
കഴിഞ്ഞ സര്‍വകക്ഷി യോഗത്തില്‍ തന്നെ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ വേണ്ട എന്ന തീരുമാനം വന്നിരുന്നു. വിദഗ്ധ സമതിയിലെ പല അംഗങ്ങളും ലോക്ക്ഡൗണിന് എതിരായ നിലപാടായിരുന്നു സ്വീകരിച്ചത് . ഇനിയൊരു ലോക്ക്ഡൗണ്‍ കൂടി വരുന്നതോടെ നിത്യവരുമാനക്കാര്‍, പാവപ്പെട്ടവര്‍ എന്നിവരുടെ ജീവിതം വഴിമുട്ടുമെന്നായിരുന്നു അഭിപ്രായം ഉയര്‍ന്നത്. ഈ അഭിപ്രായം കണക്കിലെടുത്താണ് ലോക്ക്ഡൗണ്‍ തീരുമാനത്തില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങിയത്.
അതേസമയം രോഗവ്യാപനം കൂടിയ മേഖലകളില്‍ കര്‍ശനമായ നിയന്ത്രണം ഉണ്ടാകും. കണ്ടെയ്‌മെന്റ് സോണുകളില്‍ പൊലീസ് പരിശോധന കര്‍ശനമാക്കാനും തീരുമാനമായി. മാത്രമല്ല, കണ്ടെയ്‌മെന്റ് സോണുകളിലടക്കം കടകള്‍ തുറക്കുന്ന കാര്യത്തില്‍ മന്ത്രിമാര്‍ക്കും കളക്ടര്‍ക്കും തീരുമാനമെടുക്കാമെന്നും
മന്ത്രിസഭായോഗത്തിൽ തീരുമാനമുണ്ടായി . ഓരോ ജില്ലയിലേയും പ്രത്യേക പരിതസ്ഥിതികള്‍ പരിഗണിച്ചായിരിക്കണം തീരുമാനമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു.