വാഷിംഗ്ടൺ: പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ടെൻ്റ് കെട്ടി പ്രതിഷേധിച്ച വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്ത് കൊളംബിയ സർവകലാശാല. നൂറുകണക്കിന് വിദ്യാർത്ഥികളാണ് പലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രതിഷേധിച്ചത്. ക്യാമ്പസിന് പുറത്തുള്ള റോഡിൽ കിലോമീറ്ററോളം വിദ്യാർത്ഥികൾ അണിനിരന്നു.
പ്രദേശത്തെ ക്രമസമാധാനം ലംഘിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ക്യാമ്പ് മറ്റൊരിടത്തേക്ക് മാറ്റാൻ കോളേജ് അധികൃതർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിദ്യാർത്ഥികൾ ഇത് ചെവികൊണ്ടില്ല. പ്രതിഷേധത്തിൽ നിന്ന് പിന്തിരിയാനും വിദ്യാർത്ഥികൾ തയ്യാറായില്ല. തുടർന്നാണ് സസ്പെൻഷൻ നടപടികളിലേക്ക് അധികൃതർ നീങ്ങിയത്.
അമേരിക്കയിലെ വിവിധയിടങ്ങളിൽ പലസ്തീൻ അനുകൂല റാലികളും പ്രക്ഷോഭങ്ങളും അരങ്ങേറുകയാണ്. കഴിഞ്ഞ ദിവസം ടെക്സാസ് യൂണിവേഴ്സിറ്റിയിൽ പോലീസും വിദ്യാർത്ഥി പ്രതിഷേധക്കാരും ഏറ്റുമുട്ടിയിരുന്നു. സംഭവത്തിൽ 40ലധികം പേരെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിഷേധക്കാരെ തുരത്താൻ പോലീസ് കുരുമുളക് സ്പ്രേ, സിപ് ടൈ, സ്റ്റൺ ഗ്രനേഡ് തുടങ്ങിയവ പ്രയോഗിച്ചിരുന്നു. ഇത് ക്യാമ്പസിനുള്ളിൽ സംഘാർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. ഇസ്രായേൽ-ഹമാസ് യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രായേലുമായുള്ള ഇടപാടുകൾ സർവകലാശാല റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.