തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ രണ്ടാം പ്രതി സ്വപ്നയും നാലാം പ്രതി സന്ദീപും പിടിയിലായത്, ഫോൺ കോളുകളുടെ സഹായത്തോടെ. ഫോണ്‍ ചോര്‍ത്തിയാണ് എന്‍.ഐ.ഐ സ്വപ്നയെയും സന്ദീപിനെയും കണ്ടെത്തിയത്സ്പ്നയ്ക്കൊപ്പം ഭര്‍ത്താവും മകളുമുണ്ടായിരുന്നു. സ്വപ്നയുടെ മകളുടെ ഫോണ്‍ ഇന്ന് ഉച്ചയ്ക്ക് ഓണായിരുന്നു . ഇത് ട്രെയ്‌സ് ചെയ്താണ് അന്വേഷണം സംഘം സ്വപ്നയിലേക്കെത്തിയത് . ഇതിനിടെ സന്ദീപ് തന്റെ സഹോദരനെ വിളിച്ചതാണ് എൻഐഎ സംഘത്തിന് ഇയാളെ പിടികൂടാൻ സഹായമായത് .
തിരുവനന്തപുരത്ത് സന്ദീപിന്റെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തുന്നതിനിടെ, സന്ദീപിന്റെ സഹോദരന്റെ ഫോണിലേക്ക് കോൾ വന്നിരുന്നു. സന്ദീപാണ് വിളിച്ചത്. അഭിഭാഷകന്റെ അടുത്തേക്ക് പോകാനായിരുന്നു നിർദ്ദേശം. ഇതാണ് സന്ദീപിനെകണ്ടെത്തുന്നതിൽ നിർണ്ണായകമായത്. വിവരം കസ്റ്റംസ് ഉദ്യോഗസ്ഥർ എൻഐഎയെ അറിയിച്ചു. പിന്നീട് പ്രതികൾക്കായി വ്യാപക തിരച്ചിൽ നടത്തി. പ്രതികൾ ബെംഗലൂരുവിലാണെന്ന് കണ്ടെത്തിയതോടെയാണ് അറസ്റ്റിലേക്ക് വഴിതെളിഞ്ഞത്.താമസിച്ചുകൊണ്ടിരുന്ന ഹോട്ടലില്‍ നിന്ന് ഏഴുമണിയോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു .
ഇരുവരും ഒരുമിച്ചാണ് ഒളിവില്‍ പോയതെന്നും തുടര്‍ന്ന് മൈസൂര്‍, ബെംഗളൂരു ഭാഗങ്ങളില്‍ കറങ്ങുകയായിരുന്നു ഇരുവരും എന്നാണ് വിവരം. പിന്നീട് രണ്ടായി പിരിയുകയും തുടര്‍ന്ന് കേരളത്തിലെത്തി കീഴടങ്ങാനുള്ള ശ്രമത്തിലുമായിരുന്നു. സന്ദീപ് സേലം-പൊള്ളാച്ചി-അതിരപ്പള്ളി വഴി കേരളത്തിലെത്താനും സ്വപ്‌ന സുരേഷ് ഗൂഡല്ലൂര്‍-പെരിന്തല്‍മണ്ണ വഴി കേരളത്തിലെത്താനുമായിരുന്നു പദ്ധതിയിട്ടിരുന്നതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന. കേസിലെ രണ്ട് പ്രധാന പ്രതികളെയും ഒരുമിച്ച് പിടികൂടാനായത് എൻഐഎ സംഘത്തിന് അന്വേഷണത്തിൽ കൂടുതൽ സഹായകരമാകും . തിരുവനന്തപുരത്തെ കസ്റ്റംസ് ആസ്ഥാനത്ത് സി.ആര്‍.പി.എഫിനെ വിന്യസിച്ചു.