ഭോപ്പാൽ: മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് ആരോപിച്ച് 12 കാരനെ കിണറ്റിൽ തൂക്കിയിട്ട് കൊടും ക്രൂരത. മദ്ധ്യപ്രദേശിലെ ഛത്തർപൂർ ജില്ലയിൽ ലവ്കുഷ് നഗറിലാണ് സംഭവം. ഗ്രാമവാസിയായ ഒരു യുവാവാണ് 12 കാരനായ കുട്ടിയെ കിണറ്റിൽ തൂക്കിയിട്ട് ചോദ്യം ചെയ്തത്. സമൂഹമാധ്യമങ്ങളിൽ ഈ വീഡിയോ പ്രചരിക്കുന്നുണ്ട്.
യുവാവിന്റെ മൊബൈൽ ഫോൺ മോഷണം പോയിരുന്നു. ഇത് മോഷ്ടിച്ചത് ഈ കുട്ടിയാണെന്ന് കരുതിയാണ് ഇയാൾ കുട്ടിയെ കിണറ്റിൽ തൂക്കിയിട്ട് ചോദ്യം ചെയ്തത്. കുറ്റം സമ്മതിക്കാൻ ഇയാൾ കുട്ടിയോട് ആവശ്യപ്പെട്ടെങ്കിലും തന്നെ വെറുതെ വിടാൻ കുട്ടി കരഞ്ഞുകൊണ്ട് അപേക്ഷിക്കുകയായിരുന്നു. രണ്ട് കൈകളും മുകളിലേക്കാക്കി ഒരു കൈയ്യിൽ പിടിച്ചാണ് ഇയാൾ കുട്ടിയെ കിണറ്റിലേക്ക് തൂക്കിയിട്ടത്. ഭയന്നുവിറച്ചുകൊണ്ട് കുട്ടി ഉറക്കെ കരയുന്നതും വീഡിയോയിൽ കാണാനാകും.
അതുവഴി പോയ മറ്റൊരാളാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്. വൈകുന്നേരമായിട്ടും കുട്ടിയെ കാണാതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങിയപ്പോഴാണ് യുവാവ് ഈ വീഡിയോ കാണിച്ചത്. തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു. ഇതോടെ യുവാവ് കുട്ടിയെ വിട്ടുകൊടുത്തു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.