ഭര്‍ത്താവില്‍നിന്നും ജീവിതപങ്കാളിയില്‍നിന്നും ഗര്‍ഭം ധരിക്കാന്‍ കഴിയാത്ത സ്ത്രീകളെ ശാരീരികബന്ധത്തിലൂടെ ഗര്‍ഭം ധരിപ്പിച്ചാൽ 13 ലക്ഷം രൂപ പ്രതിഫലമായി ലഭിക്കുമെന്ന ജോലി വാഗ്ദാനം നൽകി തട്ടിപ്പ് നടത്തി വന്ന വൻ സംഘം പിടിയിൽ. സംഘത്തിലെ എട്ട് പേരെയാണ് ബിഹാര്‍ പോലീസ് കഴിഞ്ഞദിവസം കൈയോടെ പിടികൂടിയത് .ഇവരില്‍നിന്ന് ഒട്ടേറെ രേഖകളും മൊബൈല്‍ഫോണുകളും അടക്കം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. മുന്ന കുമാര്‍ എന്നയാളാണ് ഈ തട്ടിപ്പുസംഘത്തിന്റെ പ്രധാനിയെ പിടികൂടാനായിട്ടില്ല. ബിഹാറിലെ നവാഡ ജില്ല കേന്ദ്രീകരിച്ച് ‘ഓള്‍ ഇന്ത്യ പ്രഗ്നന്റ് ജോബ് ഏജന്‍സി’ എന്ന പേരിലാണ് രാജ്യത്തെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവരില്‍ നിന്ന് ഇവര്‍ പണം തട്ടിയത്. ശാരീരികബന്ധം കഴിഞ്ഞ് ഗര്‍ഭം ധരിച്ചില്ലെങ്കിലും വിഷമിക്കേണ്ട, അഞ്ചുലക്ഷം രൂപ ‘സമാശ്വാസസമ്മാനം’ ലഭിക്കും എന്ന വാഗ്ദാനം കൂടി നൽകിയതോടെ നിരവധിയാളുകളാണ് തട്ടിപ്പുകാരുടെ വലയിൽ വീണത്.
സമൂഹ മാദ്ധ്യമങ്ങളിൽ സ്ത്രീകളെ ഗര്‍ഭം ധരിപ്പിച്ചാല്‍ ലക്ഷങ്ങള്‍ പ്രതിഫലം ലഭിക്കുമെന്ന് പരസ്യം പരസ്യം നല്‍കിയാണ് ഇവർ ഇരകളെ കണ്ടെത്തിയിരുന്നത്. ജോലിക്കായി 799 രൂപ അടച്ച് രജിസ്‌ട്രേഷന്‍ ചെയ്യണമെന്നതാണ് തട്ടിപ്പുകാര്‍ മുന്നോട്ടുവെയ്ക്കുന്ന ആദ്യനിര്‍ദേശം. രജിസ്‌ട്രേഷന്‍ നടപടികൾ പൂര്‍ത്തിയാക്കിയാല്‍ ഒട്ടേറെ സ്ത്രീകളുടെ ചിത്രങ്ങള്‍ അയച്ചുനല്‍കും. ഇതില്‍നിന്ന് സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുത്ത സ്ത്രീകളുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ മതിയെന്നും തട്ടിപ്പുകാര്‍ അറിയിക്കും.
അടുത്ത ഘട്ടത്തിൽ ‘സെക്യൂരിറ്റി ഡെപ്പോസിറ്റ്’ എന്ന പേരില്‍ നിശ്ചിതതുക അടയ്ക്കണമെന്നാണ് ആവശ്യപ്പെടുക. ഇത് 5000 രൂപ മുതല്‍ 20,000 രൂപ വരെ വരും.തെരഞ്ഞെടുത്ത സ്ത്രീകളുടെ സൗന്ദര്യത്തെ അടിസ്ഥാനമാക്കിയാണ് ഈ തുക നിശ്ചയിക്കുന്നത്. ഈ പണവും നല്‍കുന്നതോടെ ഇരയുമായുള്ള ബന്ധം ഇവർ അവസാനിപ്പിക്കും. ‘ജോലിക്കായി’ കാത്തിരുന്നാലും പിന്നീട് വിളിയൊന്നും വരില്ല. കാത്തിരിപ്പ് നീണ്ടതോടെയാണ് സംഭവം തട്ടിപ്പാണെന്ന് പലര്‍ക്കും ബോധ്യപ്പെട്ടത്.