ദില്ലി: തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയിട്ടും റായ്ബറേലിയും അമേഠിയിലും സ്ഥാനാർത്ഥികളെ കണ്ടെത്താനാവാതെ കോൺഗ്രസ്. ഇരു ലോക്സഭാ മണ്ഡലങ്ങളിലെയും സ്ഥാനാർഥികളെ ഉടൻ തന്നെ പ്രഖ്യാപിക്കുമെന്നാണ് കോൺഗ്രസ് പറയുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി തീരുമാനം എടുക്കാൻ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനമുണ്ടാകുമെന്നാണ് ജയറാം രമേശ് പറയുന്നത്.
അതേസമയം, പ്രഖ്യാപനം വൈകുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ ഇന്നലെ അമേഠിയിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. അമേഠി മാംഗേ ഗാന്ധി പരിവാർ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു പ്രതിഷേധ പ്രകടനം. എന്നാൽ, ഇരുമണ്ഡലങ്ങളിൽ ഏതിലെങ്കിലും ഒന്നിൽ മത്സരിക്കാനായി രാഹുൽ ഗാന്ധി പാർട്ടിയ്ക്ക് മുൻപിൽ ഒരു ഉപാധി വച്ചിരുന്നു. ഉത്തരേന്ത്യയിൽ മത്സരിക്കുന്ന മണ്ഡലത്തിൽ വിജയിച്ചാലും വയനാട് ലോക്സഭാ മണ്ഡലം കൈവിടാനാവില്ലെന്നാണ് രാഹുൽ വച്ച ഉപാധി. രണ്ടാമത്തെ സീറ്റിൽ ജയിച്ചാലും വയനാട് ഉപേക്ഷിക്കില്ലെന്നും ഇതിന് സമ്മതമാണെങ്കിൽ അമേഠിയിലോ റായ്ബറേലിയിലോ മത്സരിക്കാമെന്നുമാണ് രാഹുൽ ഗാന്ധി ഉപാധി വച്ചത്.
ഇതിനെ നൂറ്റാണ്ടിന്റെ മണ്ടത്തരമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പോലും വിലയിരുത്തുന്നത്. കാരണം ഇത്തരമൊരു ഉപാധി രണ്ടാമത്തെ മണ്ഡലത്തിലെ വോട്ടർമാരെ വിഡ്ഢികളാക്കുന്നതിന് തുല്യമാണെന്നും വെറുതെ മത്സരിച്ച് മണ്ഡലത്തിൽ വിജയിച്ച് ഉപേക്ഷിക്കാനെന്ന് പ്രഖ്യാപിച്ചാൽ കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരു വോട്ട് പോലും ലഭിക്കില്ലെന്നും പരിഹാസങ്ങൾ ഉയരുന്നുണ്ട്.