ശ്രീനഗർ: ജമ്മുകശ്മീരിൽ ഈ വർഷം 93 ഏറ്റുമുട്ടലുകളിലായി 172 ഭീകരരെ വകവരുത്തിയതായി പോലീസ് അറിയിച്ചു.ഭീകരാക്രമണങ്ങളിൽ 29 പ്രദേശവാസികളായ ജനങ്ങൾക്കും ജീവൻ നഷ്ടമായി. ആറ് ഹിന്ദുക്കളും 15 മുസ്ലീമുകളും കൊല്ലപ്പെട്ട സാധാരണക്കാരിൽ ഉൾപ്പെടുന്നു. ഇവയിൽ 21 പേർ കശ്മീരിലെ താമസക്കാരാണ്.
വിവിധ ഏറ്റുമുട്ടലുകളിലായി കൊല്ലപ്പെട്ട 172 പേരിൽ 42 പേർ വിദേശ ഭീകരരാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത . 108 പേർ ലഷ്‌കർ ഭീകരരും 35 പേർ ജയ്‌ഷെ ഭീകരരുമായിരുന്നു. 22 ഹിസ്ബുൾ മുജാഹിദീൻ ഭീകരർ, നാല് അൽ-ബാദർ ഭീകരർ എന്നിവരെയും കാലപുരിക്കയച്ചു. 17 ഭീകരരെ കസ്റ്റഡിയിലെടുക്കാനായെന്നും കശ്മീർ പോലീസ് വ്യക്തമാക്കി .
കൊല്ലപ്പെട്ടവരിൽ 58 പേർ ഭീകരസംഘടനയിലേക്ക് പ്രവേശിച്ച് ഒരു മാസം മാത്രം പിന്നിട്ടവരാണ്. ഈ വർഷം നടത്തിയ പരിശോധനയിലും ഏറ്റുമുട്ടലുകളിലുമായി 360 മാരക ആയുധങ്ങൾ പിടിച്ചെടുത്തു. 121 എകെ റൈഫിളുകൾ, 231 പിസ്റ്റലുകൾ, ഐഇഡികൾ, സ്റ്റിക്കി ബോംബുകൾ എന്നിവയും പിടിച്ചെടുത്ത ആയുധ ശേഖരത്തിൽ ഉൾപ്പെടുന്നു.