തിരുവനന്തപുരം: കോർപ്പറേഷനിലെ താത്‌കാലിക നിയമനത്തിന് ബന്ധപ്പെട്ട് ശുപാർശ കത്ത് ചോർന്ന സംഭവത്തിൽ മേയറുടെ ഓഫീസിലെ അഞ്ച് കമ്പ്യൂട്ടറുകൾ ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു. ഇത് പിന്നീട് ഫോറൻസിക് പരിശോധനയ്‌ക്കായി മാറ്റി . ഡി.ആർ.അനിലിന്റെ മൊബൈലും ക്രൈംബ്രാഞ്ച് ഫോറൻസിക് പരിശോധനയ്‌ക്ക് അയച്ചിട്ടുണ്ട്. കത്തിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ഡി ആർ അനിൽ മൊഴി നൽകിയത്.
ഡി.ആർ.അനിലിനെ കഴിഞ്ഞ ദിവസം പുറത്താക്കി സിപിഎം, പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം പ്രതിരോധിക്കാനുള്ള ശ്രമം നടത്തിയിരുന്നു. മേയർ ആര്യാ രാജേന്ദ്രന്റെയും സ്ഥിരം സമിതി അദ്ധ്യക്ഷന്റെയും രാജി ആവശ്യപ്പെട്ട് ബിജെപിയും യുഡിഎഫും കോർപ്പറേഷൻ ഓഫീസിൽ 56 ദിവസത്തോളം നീണ്ട സമരം നടത്തിയിരുന്നു. സംഭവത്തിലെ അന്വേഷണം കൃത്യമല്ലെങ്കിൽ സമരനടപടികളുമായി മുന്നോട്ടുവരുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി.