തിരുവന്തപുരം: സംസ്ഥാനത്ത് വിവാഹം രജിസ്റ്റര്‍ ചെയ്യുന്നതിന് മതം തെളിയിക്കുന്ന രേഖയോ, ഏതു മതാചാര പ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ഹാജരാക്കേണ്ട ആവശ്യമില്ലെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംവി ഗോവിന്ദന്‍.
നിലവില്‍ ജനന തീയതി കാണിക്കാനായി നല്‍കുന്ന രേഖകളില്‍ നിന്ന് രജിസ്ട്രാര്‍മാര്‍ മതം സംബന്ധിച്ച വിവരങ്ങളെടുക്കുന്ന പതിവുണ്ട്. രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ ചോദിച്ചു മനസിലാക്കുന്ന രീതിയും നിലവിലുണ്ട്. ഇത്തരം സമീപനങ്ങള്‍ ഇല്ലാതാക്കാനാണ് സര്‍ക്കുലര്‍ ഇറക്കിയതെന്ന് മന്ത്രി പറഞ്ഞു.
മതം തെളിയിക്കുന്ന രേഖയോ മതാചാരപ്രകാരമാണ് വിവാഹം നടന്നതെന്ന രേഖയോ ആവശ്യപ്പെടരുതെന്നും തദ്ദേശഭരണ രജിസ്ട്രാർമാർക്കും രജിസ്ട്രാർ ജനറൽമാർക്കും സർക്കാർ നിർദ്ദേശം നൽകി. ചട്ടങ്ങളിലെ നിബന്ധനകൾ യഥാർത്ഥ വിവാഹം രജിസ്റ്റർ ചെയ്യാൻ തടസമാകുന്നുവെന്ന് സർക്കാരിന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് നിർദ്ദേശം.