ഹാങ്ചൗ:ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് പത്തൊന്‍പതാം സ്വർണ്ണം. അമ്പെയ്ത്തിലാണ് ഇന്ത്യന്‍ വനിതാ ടീമിന്റെ ചരിത്രനേട്ടം. ജ്യോതി സുരേഖ, അദിതി സ്വാമി, പർനീത് കൗർ എന്നിവരടങ്ങുന്ന ടീം ഫൈനലിൽ ചൈനീസ് തായ്പേയ് സഖ്യത്തെ പരാജയപ്പെടുത്തുകയായിരുന്നു. സ്കോർ 230 – 229.
മെഡൽ നിലയിൽ ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച മെഡൽ വേട്ടയാണ് ഇന്ത്യ നടത്തുന്നത്. 19 സ്വർണ്ണവും 31 വെള്ളിയും 32 വെങ്കലവുമടക്കം 81 മെഡലുകളാണ് ഇന്ത്യക്ക് ആകെയുള്ളത്.
അതേസമയം, ബാഡ്മിന്റണില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ പിവി സിന്ധു ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ചൈനീസ് താരത്തോട് പരാജയപ്പെട്ടു. ചൈനീസ് താരം ഹെ ബിംഗ്ജിയാവോ ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. 21-16, 21-15. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ സിന്ധു വെള്ളി നേടിയിരുന്നു.