ബാലരാമപുരം: ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ഒരുമിച്ചിരുന്നു മദ്യപിച്ച മൂന്നുപേര്‍ കിണറ്റില്‍ വീണു. ഒരാള്‍ സംഭവസ്ഥലത്തുവച്ച് മരിച്ചു(died). മറ്റു രണ്ടു പേരെ രക്ഷപ്പെടുത്തി. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. പൂവാര്‍ സ്വദേശിയായ സുരേഷ് ആണ് മരിച്ചത്. ഐത്തിയൂര്‍ സ്വദേശികളായ മഹേഷ്, അരുണ്‍സിങ് എന്നിവരാണ് മറ്റു രണ്ടു പേര്‍. ഇവരെ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബാലരാമപുരം ഐത്തിയൂര്‍ തെങ്കറക്കോണത്തിനു സമീപം ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലത്തെ കിണറ്റിന്‍ കരയിലാണ് മൂന്നുപേരും ഒരുമിച്ചിരുന്നു മദ്യപിച്ചത്. ഇവർ മൂന്ന് പേരും മദ്യപിക്കുന്നത് അയല്‍വാസികളുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഉച്ചത്തിലുണ്ടായിരുന്ന സംസാരം പെട്ടെന്നു കേള്‍ക്കാതായതോടെയാണ് അയല്‍വാസികള്‍ ശ്രദ്ധിച്ചത്. തുടർന്ന് നാട്ടുകാർ ബാലരാമപുരം പോലീസിലും അഗ്‌നിരക്ഷാസേനയെയും വിവരമറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ മൂന്നുപേരെയും കിണറ്റില്‍ നിന്നു കരയില്‍ കയറ്റിയെങ്കിലും സുരേഷ് അപ്പോഴേക്കും മരിച്ചിരുന്നു. അരുണ്‍ സിങ്ങിനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മഹേഷ് ബാലരാമപുരം പോലീസ് കസ്റ്റഡിയിലാണ്.