ഭാരതത്തിന്റെ ചരിത്രത്തിൽ സുവർണ്ണ ലിപികളാൽ എഴുതപ്പെടേണ്ട ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവിൽ കേന്ദ്രഭരണ പ്രദേശമായ ജമ്മുകശ്മീർ നിയമസഭയിലേക്കുള്ള സീറ്റുകൾ പുന:സംഘടിപ്പിച്ചുള്ള ജമ്മുകശ്മീർ റീ ഓർഗനൈസേഷൻ ബില്ലാണ് അമിത് ഷാ അവതരിപ്പിച്ചത്. ബില്ലിൽ സഭയിലെ സീറ്റുകളുടെ എണ്ണം 87 ൽ നിന്നും 114 ആയി വർദ്ധിപ്പിച്ചിട്ടുണ്ട്. ജമ്മുവിൽ നിന്നും 43 ഉം കശ്മീരിൽ നിന്നും 47 ഉം അംഗങ്ങളാകും ഇനി സഭയിൽ ഉണ്ടാകുക.
24 സീറ്റുകൾ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്നതായി അദ്ദേഹം വ്യക്തമാക്കി. പ്രദേശം വീണ്ടും രാജ്യത്തിന്റെ ഭാഗമാകുന്ന ദിനം 24 നിയമസഭ സീറ്റുകൾ കൂടി സഭയിൽ കൂട്ടിച്ചേർക്കപ്പെടും. അതുവരെ 114 സീറ്റുകളിൽ പാക് അധിനിവേശ കശ്മീരിന് മാറ്റിവെക്കുന്ന 24 കഴിച്ച് 90 അസംബ്ലി മണ്ഡലങ്ങളാകും ഉണ്ടാകുക. ഇവിടങ്ങളിലേക്ക് തെരഞ്ഞെടുപ്പ് ഉടൻ നടക്കും .നേരത്തെ ജമ്മുവിൽ 37 മണ്ഡലങ്ങളാണ് ഉണ്ടായിരുന്നത്. അതിൽ ആറെണ്ണം വർദ്ധിപ്പിച്ചാണ് 43 ആയി ഉയർത്തിയത്. കശ്മീരിൽ 46 സീറ്റുകൾ ഉണ്ടായിരുന്നത് ഒരെണ്ണം വർദ്ധിപ്പിച്ച് 47 ആക്കി. ജമ്മുകശ്മീരിന്റെ ഭാഗമായിരുന്നപ്പോൾ 4 അംഗങ്ങളായിരുന്നു ലഡാക്കിൽ നിന്നും ഉണ്ടായിരുന്നത്.
ചരിത്രത്തിൽ ആദ്യമായി ജമ്മുകശ്മീർ നിയമസഭയിൽ എസ്‌സി/ എസ്ടി സംവണം കൊണ്ടുവരുമെന്നും പാക് അധിനിവേശ കശ്മീരിൽ നിന്നെത്തുന്നവർക്കും സഭയിൽ സീറ്റ് മാറ്റിവെക്കുമെന്നും ബിൽ അവതരപ്പിച്ചുകൊണ്ട് അമിത് ഷാ പറഞ്ഞു. പാക് അധിനിവേശ കശ്മീരിൽ നിന്നെത്തിയവർക്ക് ജമ്മു കശ്മീർ നിയമ സഭയിൽ ഒരു സീറ്റ് മാറ്റിവെക്കും. കശ്മീരിലേക്ക് കുടിയേറിയ വിഭാഗത്തിൽപ്പെട്ടവർക്ക് 2 സീറ്റുകളും ഇനി മുതൽ സഭയിലുണ്ടാകും. 9 സീറ്റുകൾ പട്ടികജാതി പട്ടിക വർഗ്ഗ വിഭാഗക്കാർക്കും നൽകുമെന്നും അമിത് ഷാ വ്യക്തമാക്കി. ഇതിന് പുറമെ ജമ്മുകശ്മീർ റിസർവേഷൻ ബില്ലും ഇന്ന് അവതരിപ്പിക്കപ്പെട്ടു. ലോക്‌സഭയിൽ പാസാകുന്ന ബിൽ രാജ്യസഭയിലും പാസാകുമെന്നാണ് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നത്